മതാന്തര സഹവര്‍ത്തിത്വം: ഇസ്‌ലാമിക പാഠങ്ങള്‍

സാമൂഹ്യജീവിതം നയിക്കുന്ന മനുഷ്യവര്‍ഗം മറ്റുള്ള ജീവികളില്‍നിന്ന് ഒരുപാട് വ്യതിരിക്തതകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരെ പൂര്‍ണമായും ആശ്രയിച്ചുകൊണ്ടുള്ള അവന്റെ വളര്‍ച്ച ജനനം മുതല്‍ ആരംഭിക്കുകയും മരണം വരെ നിലനില്‍ക്കുകയും ചെയ്യുന്നു. സുദൃഢമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലുള്ള ജയപരാജയങ്ങള്‍ തീര്‍ച്ചയായും അവന്റെ സ്വഭാവത്തെയും വ്യക്തിത്വത്തെയും സാരമായി ബാധിക്കാറുണ്ട്. പരസ്പരസ്‌നേഹവും സഹവര്‍ത്തിത്വവും സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍പെട്ടതാണ്.
സഹവര്‍ത്തിത്വത്തിന് അത്യധികം പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാം. കരുണയുള്ള ഹൃദയങ്ങളില്‍ നിന്നും നിര്‍ഗളിക്കുന്ന സ്‌നേഹത്തിന്റെ രക്ഷാകവചത്തെയാണ് ഇസ്‌ലാം സഹവര്‍ത്തിത്വമായി പരിചയപ്പെടുത്തുന്നത്. ഒരാളുടെ ഹൃദയത്തിലുള്ള കാരുണ്യത്തിന്റെ തോതനുസരിച്ചായിരിക്കും അയാളിലെ സഹവര്‍ത്തിത്വ മനോഗതിയില്‍ ഏറ്റക്കുറച്ചിലുകളുണ്ടായിരിക്കുക.
മനുഷ്യരെയെല്ലാം അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് വ്യത്യസ്തരായിട്ടാണ്. ദേശത്തിലും ഭാഷയിലും വര്‍ണത്തിലുമെല്ലാം ഉള്ളതുപോലെ സ്വഭാവത്തിലും സംസ്‌കാരത്തിലുമെല്ലാം ആ വ്യത്യസ്തത നിഴലിച്ചു നില്‍ക്കുന്നുണ്ട്. ഈ വ്യത്യസ്തത വലിയ ദൃഷ്ടാന്തമായിക്കൊണ്ടാണ് വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കുന്നത്. ‘ആകാശഭൂമികളുടെ സൃഷ്ടിയും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.'(1)
കഴിവിലും സ്വഭാവത്തിലും വ്യത്യസ്തരായ ആളുകള്‍ ഒരു സമൂഹമായി നിലനില്‍ക്കുക എന്നത് വലിയ ദൃഷ്ടാന്തം തന്നെയാണ്. എന്നാല്‍ ഈ നിലനില്‍പ് ക്രിയാത്മകമായ രൂപത്തിലാകണമെങ്കില്‍ ഓരോരുത്തരുടെയും കഴിവുകള്‍ പരസ്പരം ഷെയര്‍ ചെയ്യപ്പെടുകയും ഒരു സഹകരണ മനഃസ്ഥിതി അവരില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. വിശുദ്ധ ക്വുര്‍ആന്‍ ഇതിന് ഊന്നല്‍ നല്‍കുകയും നന്മയില്‍ എല്ലാവരും അന്യോന്യം സഹായിക്കണമെന്നും തിന്മകളുടെ കാര്യത്തില്‍ അത്തരം സഹകരണങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും അറിയിക്കുന്നു.”പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.'(2)
മാതാപിതാക്കളുടെ സംരക്ഷണത്തിലാണ് ഭൗതികലോകത്തിലെ മനുഷ്യജീവിതം ആരംഭിക്കുന്നത്. അവന്റെ സംസാരവും ഇരുത്തവും നടത്തവുമെല്ലാം അവന്‍ അവരില്‍നിന്നും പഠിച്ചെടുക്കുന്നു. അവന്റെ വ്യക്തിത്വം അവന്‍ അവരില്‍നിന്നും രൂപീകരിക്കുന്നു. മറ്റുള്ളവരോട് പെരുമാറേണ്ടതെങ്ങനെയാണെന്നും ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടത് എപ്രകാരമാണെന്നും അവന്‍ അവരില്‍നിന്നും മനസ്സിലാക്കുന്നു. ഒരു നിശ്ചിത പ്രായം എത്തുമ്പോള്‍ ഇണകളുമായി ജീവിതം ആരംഭിക്കുന്നു. ജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങളിലും കയ്‌പേറിയ അനുഭവങ്ങളിലും ഇണകള്‍ പരസ്പരം തണലായി മാറുന്നു. വാര്‍ധക്യത്തില്‍ മക്കളുടെ സംരക്ഷണത്തില്‍ ജീവിക്കുന്നു. ഇങ്ങനെ സഹവര്‍ത്തിത്വത്തോടുകൂടി മുന്നോട്ടുപോകും വിധത്തിലാണ് ജീവിതചക്രത്തെ അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. ക്വുര്‍ആനിന്റെ വിശദീകരണം ശ്രദ്ധിക്കുക. ”നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരലിനായി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.”(3)
”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കളോട് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍വച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ’ എന്നു പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്കു പറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, നീ ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്ന് നീ പറയുകയും ചെയ്യുക.'(4)
അയല്‍വാസികളോടുള്ള പെരുമാറ്റവും പ്രസ്തുത ബന്ധം നിലനില്‍ക്കുവാന്‍ പോന്നതായിരിക്കണം. അവന്റെ പ്രയാസങ്ങള്‍ ലഘൂകരിക്കുവാനും അവന്റെ കഷ്ടപ്പാടുകളില്‍ അത്താണിയായി മാറുവാനും വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ടെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.
”നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുളള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും
ദുരഭിമാനിയും ആയിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.'(5)
പ്രവാചകന്‍ (സ) പറഞ്ഞു: ‘അയല്‍വാസികളുടെ കാര്യത്തില്‍ അവര്‍ക്ക് അനന്തരസ്വത്ത് നല്‍കേണ്ടി വരുമോ എന്ന് ഞാന്‍ വിചാരിക്കുന്നതുവരെ ജിബ്‌രീല്‍ (അ) എന്നെ ഉപദേശിച്ചുകൊണ്ടിരുന്നു.'(6)
പ്രവാചകന്‍ (സ) പറഞ്ഞു: ‘അയല്‍വാസി വിശന്നിരിക്കുമ്പോള്‍ വയറുനിറയെ ഭക്ഷണം കഴിക്കുന്നവന്‍ വിശ്വാസിയല്ല.'(7)
സഹവര്‍ത്തിത്വത്തിന്റെ അടിസ്ഥാനഘടകമായി ഇസ്‌ലാം പഠിപ്പിക്കുന്നത് സാഹോദര്യമാണ്. സ്‌നേഹവും കരുണയും സഹകരണങ്ങളുമെല്ലാം ജാതിയുടെയും മതത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയും വേലിക്കുള്ളില്‍ മാത്രം പരിമിതപ്പെടുത്തുന്നതിനെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. മറിച്ച് അടിസ്ഥാനപരമായി മനുഷ്യരെല്ലാം സഹോദരങ്ങളാണെന്നും ഗോത്രങ്ങളും സമൂഹങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണെന്നുമാണ് ക്വുര്‍ആന്‍ വിശദീകരിക്കുന്നത്. ‘ഹേ
മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍നന്നും പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു.തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍ജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.'(8)
മനുഷ്യര്‍ പൊതുവായി സഹോദരങ്ങളാണെന്ന് പഠിപ്പിച്ച വിശുദ്ധ ക്വുര്‍ആന്‍ തന്നെ ഒരു പ്രദേശത്തെ നിവാസികളെ പ്രത്യേകമായി സഹോദരങ്ങളായി കാണുന്നുണ്ട്. ബഹുദൈവാരാധനയിലും വിശ്വാസവൈകല്യങ്ങളിലും ജീവിച്ചിരുന്ന വ്യത്യസ്ത സമുദായങ്ങളിലേക്ക് അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചപ്പോള്‍
‘അവരുടെ സഹോദരന്‍മാരില്‍നിന്ന്’ എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ അവിടെ പ്രയോഗിച്ചത്. കടുത്ത ബഹുദൈവാരാധകരും ഇസ്‌ലാമികാദര്‍ശത്തെ വിമര്‍ശിക്കുന്നതില്‍ മാത്സര്യം പ്രകടിപ്പിച്ചവരുമായിരുന്നിട്ടുകൂടി അവരെ സഹോദരന്‍മാരായി ഇസ്‌ലാം പരിചയപ്പെടുത്തിയെങ്കില്‍ ഇസ്‌ലാമിലെ സാഹോദര്യത്തിന്റെ വിശാലത നാം പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. ആദ് ജനതയിലേക്ക് വന്ന ഹൂദ് നബി(അ)യും (ആദ് ജനതയിലേക്കു അവരുടെ സഹോദരനായ ഹൂദിനെയും നാം നിയോഗിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളെ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ കെട്ടിച്ചമച്ച് പറയുന്നവര്‍ മാത്രമാകുന്നു.)(9) ഥമൂദ് ജനതയിലേക്കുവന്ന സ്വാലിഹ് നബി(അ)യും (ഥമൂദ് ജനതയിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും നാം നിയോഗിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ച് വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അവനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അടുത്ത് തന്നെയുള്ളവനും (പ്രാര്‍ഥനക്ക്) ഉത്തരം നല്‍കുന്നവനുമാകുന്നു.)(10) മദ്‌യന്‍കാരിലേക്കുവന്ന ശുഐബ്(അ)യും (മദ്‌യന്‍കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (നാം നിയോഗിക്കുകയുണ്ടായി). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അളവിലും തൂക്കത്തിലും നിങ്ങള്‍ കുറവു വരുത്തരുത്. തീര്‍ച്ചയായും നിങ്ങളെ ഞാന്‍ കാണുന്നത് ക്ഷേമത്തിലായിട്ടാണ്. നിങ്ങളെ ആകെ വലയം ചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെമേല്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു)(11). ജീവിതമോക്ഷവുമായി ബന്ധപ്പെട്ട അടിസ്ഥാനവിഷയങ്ങള്‍ തന്റെ ജനതയുമായി സംസാരിച്ചപ്പോഴും ദൈവനിഷേധത്തിലും ബഹുദൈവാരാധനയിലും മുഴുകിയിരുന്ന പ്രസ്തുത ജനതയുടെ സഹോദരന്‍മാര്‍ എന്ന് ക്വുര്‍ആന്‍ വിശേഷിപ്പിച്ചതില്‍നിന്നും ഇസ്‌ലാമില്‍ സഹവര്‍ത്തിത്വത്തിന് ആദര്‍ശമാറ്റങ്ങള്‍ തടസ്സമാകുന്നില്ല എന്നു മനസ്സിലാക്കാം.
ഒരു ബഹുസ്വരസമൂഹത്തില്‍ സ്വന്തം ആദര്‍ശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റുമതവിശ്വാസികളുമായി സഹകരിച്ചുകൊണ്ട് ഒരാള്‍ക്ക് മുസ്‌ലിമായി ജീവിക്കുവാന്‍ സാധിക്കുന്നതാണ്. ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് ഇസ്‌ലാമിക രാജ്യങ്ങളില്‍ മാത്രമാണ് പൂര്‍ണമുസ്‌ലിമായി ജീവിക്കാന്‍ സാധിക്കുകയുള്ളുവെന്നും മറ്റു മതവിശ്വാസികളോട് ബന്ധം സ്ഥാപിക്കുന്നത് ഇസ്‌ലാമിക വൃത്തത്തില്‍ നിന്നും പുറത്തുപോകുന്ന കാര്യമാണെന്നുമുള്ളത് ക്വുര്‍ആനിക താല്‍പര്യങ്ങള്‍ക്ക് നേര്‍വിരുദ്ധമാണ്. ‘മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.(12)
പ്രവാചകന്റെ (സ) ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മക്കാജീവിത കാലഘട്ടത്തിലാണല്ലോ. പ്രത്യുത ദൗത്യം ആരംഭിച്ചതോടുകൂടി അദ്ദേഹം ജനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ല. അതുവരെ അദ്ദേഹം ആരുമായാണോ ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നത് അതുവീണ്ടും തുടര്‍ന്നിട്ടുണ്ട്. മുതിര്‍ന്നവരെ ബഹുമാനിച്ചിട്ടുണ്ട്. അയല്‍വാസികളെ പരിഗണിച്ചിട്ടുണ്ട്. വിഗ്രഹാരാധകരായ ജനതയുമായി ആശയവിനിമയങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനൊന്നും ഇസ്‌ലാമിക ജീവിതം അവര്‍ക്ക് തടസ്സമായിരുന്നില്ല.
വലിയ പ്രതിഷേധങ്ങളായിരുന്നു ഇസ്‌ലാമിനെതിരെ മക്കയിലെ പ്രമാണിമാര്‍ക്കുണ്ടായിരുന്നത്. അവര്‍ മുസ്‌ലിംകളെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ തടസ്സം സൃഷ്ടിച്ചു. ഉപരോധങ്ങള്‍ സൃഷ്ടിച്ചു. ഇസ്‌ലാം സ്വീകരിച്ച അടിമകളെ ക്രൂരമായി ഉപദ്രവിക്കുകയും വധിക്കുകയും ചെയ്തു. അവരുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ചു. മക്കയിലെ സാധാരണക്കാര്‍ക്കുപോലും അനുവദിച്ചിരുന്ന പല അവകാശങ്ങളും അവര്‍ മുസ്‌ലിംകള്‍ക്ക് നിഷേധിച്ചു. ആ സമയത്തുപോലും അവരോട് സംസാരിക്കുന്നതും ചിരിക്കുന്നതും ഇടപാടുകള്‍ നടത്തുന്നതും പ്രവാചകന്‍ (സ) വിലക്കിയിട്ടില്ല.
വ്യത്യസ്ത പ്രക്ഷോഭങ്ങളും ഭീഷണികളുമായി അവര്‍ മുഹമ്മദ് നബി(സ)യുടെ അരികില്‍ എത്തിയിട്ടുണ്ട്. ആ നാടിന്റെ അധികാരം, ഉന്നതമായ സൗകര്യങ്ങള്‍, ആരെയും മോഹിപ്പിക്കുന്ന സംവിധാനങ്ങള്‍, അതെല്ലാം സ്വീകരിച്ചുകൊണ്ട് തനിക്കേറ്റവും ഇഷ്ടപ്പെട്ടവന്റെ ആദര്‍ശം തള്ളിക്കളയാന്‍ സന്നദ്ധമാകാത്തതിനാല്‍ ഭീഷണിയുമായി അവര്‍ രംഗത്തെത്തി. പല തവണ അവര്‍ ഉപദ്രവിക്കുവാന്‍ ശ്രമിച്ചു. തലയെടുക്കുവാനുള്ള ആഹ്വാനങ്ങള്‍ നടത്തി. ഈ ആവശ്യത്തിനായി അവര്‍ നിരന്തരം പ്രവാചക പിതൃവ്യനായിരുന്ന അബൂത്വാലിബിനെ സമീപിച്ചുകൊണ്ടിരുന്നു.
അബൂത്വാലിബ് പ്രവാചകന്റെ (സ) പിതൃവ്യനും മരണം വരെ ഇസ്‌ലാം സ്വീകരിക്കാതിരുന്ന വ്യക്തിയും കൂടിയാണ്. അദ്ദേഹത്തെ ശത്രുക്കള്‍ ആദ്യം സമീപിച്ചത്, പ്രവാചകനെ ഇസ്‌ലാമിക പ്രബോധനമെന്ന വലിയ ദൗത്യത്തില്‍നിന്ന് പിന്തിരിപ്പിക്കുവാനായിരുന്നു. പ്രവാചകന്‍ (സ) പ്രബോധന പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടര്‍ന്ന കാരണത്താല്‍ അവര്‍ വീണ്ടും അബൂത്വാലിബിനെ സന്ദര്‍ശിച്ചത് പ്രവാചകനെ (സ) വധിക്കുവാന്‍ അനുവാദം ചോദിച്ചുകൊണ്ടായിരുന്നു. പ്രവാചകന്റെ ശരീരത്തിന് വില നിശ്ചയിച്ച് വന്നവരെ അവഗണിച്ചുകൊണ്ട് ഇസ്‌ലാമിക പ്രബോധനത്തിന് അദ്ദേഹത്തിന് അവസരം നല്‍കുകയായിരുന്നു അവിടെ അബൂത്വാലിബ് ചെയ്തത്. മുസ്‌ലിമല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ സഹായങ്ങള്‍ പ്രവാചകന്‍ (സ) സ്വീകരിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ ജീവിച്ചു. മരണം വരെ അദ്ദേഹവുമായുള്ള ബന്ധം നിലനിര്‍ത്തി. ഇസ്‌ലാമിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തോടുള്ള അളവറ്റ സ്‌നേഹം കാരണത്താല്‍ ജീവിതത്തിന്റെ അവസാനശ്വാസം വരെ സത്യമതം സ്വീകരിക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. അവസാനത്തെ ശ്രമവും പാഴാക്കിക്കൊണ്ട് ‘ലാഇലാഹ ഇല്ലല്ലാ’ (അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ല) എന്നുപറയാന്‍ വിസമ്മതം പ്രകടിപ്പിച്ച് അബൂജഹ്‌ലിന്റെയും അബൂ ഉമയ്യഃയുടെയും വാക്കുകള്‍ കേട്ട് ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ(13) മാര്‍ഗത്തില്‍ തന്നെയാണെന്ന് പറഞ്ഞ് ഐഹികലോകത്തുനിന്ന് യാത്രയാകുന്നതുവരെ(14) അദ്ദേഹത്തോടൊപ്പം സഹവസിച്ചു. ഒരു മുസ്‌ലിമിന് മറ്റുമതവിശ്വാസികളുമായി സഹവസിക്കാന്‍ പാടില്ലായിരുന്നുവെങ്കില്‍ അത് പ്രവാചകന്റെ (സ) ജീവിതത്തിലും നിലപാടുകളിലും നിഴലിക്കുമായിരുന്നു.
മക്കയില്‍ ശത്രുക്കളുടെ ഉപദ്രവങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാണ് പ്രവാചകന്‍ (സ) ത്വാഇഫിലേക്ക് യാത്രതിരിക്കുന്നത് ത്വാഇഫിലെ ഥഖീഫ് ഗോത്രത്തില്‍പെട്ട തന്റെ ബന്ധുക്കള്‍ ഈ നിര്‍ണായക സാഹചര്യത്തില്‍ തന്നെ സഹായിക്കുമെന്ന വിശ്വാസമായിരുന്നു പ്രവാചകന് (സ) അങ്ങോട്ടു പോകുവാനുള്ള പ്രേരണ. ത്വാഇഫിലേക്ക് പോകുന്ന വഴിയിലും അവിടെ ചെന്ന ശേഷവുമെല്ലാം അദ്ദേഹം അവരെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. അഥവാ ഇസ്‌ലാമിക വിശ്വാസമില്ലാത്ത ഥഖീഫ് ഗോത്രത്തിലെ തന്റെ ബന്ധുമിത്രാദികളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുവാനും അവരില്‍ അഭയം തേടുവാനുമാണ് പ്രവാചകന്‍ (സ) ത്വാഇഫിലേക്ക് പോയത്. അവരാകട്ടെ, ഈ അവസരം മുതലെടുക്കുകയും, അവിടെയുള്ള തെരുവുപിള്ളേരുടെ കൈകളില്‍ കല്ലുകള്‍ നല്‍കി പ്രചാചകനെ (സ) കൂകി വിളിക്കുവാനും കല്ലെറിയുവാനും ആഹ്വാനം നല്‍കുകയുമായിരുന്നു ചെയ്തത്. അവരുടെ കല്ലുകള്‍ പ്രവാചകന്റെ (സ) ശരീരത്തില്‍നിന്നും നിണമൊഴുകുകയുണ്ടായി. അവരുടെ കൂവലുകള്‍ പ്രവാചകനി(സ)ല്‍ വിഷമങ്ങളുണ്ടാക്കുകയുണ്ടായി. അവസാനം ക്ഷീണിച്ചവശനായി വിശ്രമിക്കുമ്പോള്‍ മലക്കുല്‍ജിബാല്‍ (പര്‍വതത്തിന്റെ മാലാഖ) വന്ന്, താങ്കളുടെ അംഗീകാരമുണ്ടായിരുന്നെങ്കില്‍ ഈ ജനതയെ നശിപ്പിക്കുവാന്‍ അല്ലാഹു അനുവാദം നല്‍കിയിരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഈ ജനത തൗഹീദി(ഏകദൈവവിശ്വാസം)ല്‍നിന്നും വ്യതിചലിച്ചുപോകുന്നതിനുപകരം ഏകദൈവവിശ്വാസത്തിലേക്കു വരികയായിരുന്നു വേണ്ടിയിരുന്നതെന്ന ആഗ്രഹം പ്രകടിപ്പിച്ച മുഹമ്മദ് നബി (സ) ബഹുമത സമൂഹത്തില്‍ സഹവര്‍ത്തിത്വത്തോടെ ജീവിക്കേണ്ടതെങ്ങനെയെന്ന് കാണിക്കുകയാണ് ചെയ്തത്. മറ്റുമതവിശ്വാസികളില്‍ അഭയം ചോദിക്കുകയും അവര്‍ സംരക്ഷണം നല്‍കേണ്ടതിനുപകരം ഉപദ്രവിക്കുകയും ചെയ്തപ്പോള്‍ അവരുടെ നേര്‍മാര്‍ഗത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തത് തീര്‍ച്ചയായും ഏതു സാഹചര്യത്തിലും ഒരാള്‍ക്ക് യഥാര്‍ഥ മുസ്‌ലിമായി ജീവിക്കുവാന്‍ സാധിക്കുമെന്ന് പ്രവാചകന്‍ (സ) പഠിപ്പിക്കുകയായിരുന്നു.
ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ മാത്രമാണ് മുസ്‌ലിംകള്‍ ജീവിക്കേണ്ടതെന്നും ഒരു ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രത്തില്‍ മുസ്‌ലിംകള്‍ക്ക് ജീവിക്കാനാവില്ലെന്നും ഇസ്‌ലാമിന്റെ ശത്രുക്കളില്‍ ചിലരും മുസ്‌ലിം സംഘടനകളില്‍ പ്രമാണങ്ങളുടെ അതിരുകള്‍ ലംഘിച്ച ചിലരും വാദിക്കാറുണ്ട്. അതുകൊണ്ടാണ് വ്യത്യസ്ത വീക്ഷണങ്ങളുമുള്ളവര്‍ അവരുടെ അഭിപ്രായങ്ങള്‍ ചര്‍വിതചര്‍വണങ്ങള്‍ക്ക് വിധേയമാക്കുമ്പോഴേക്ക് മുസ്‌ലിംകള്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ അനിസ്‌ലാമിക രാഷ്ട്രങ്ങളില്‍ ജീവിക്കുന്നത് ഇസ്‌ലാമികമായി ശരിയാകാത്തതുകൊണ്ട് ഇസ്‌ലാമിക രാഷ്ട്രങ്ങളിലേക്കു ഹിജ്‌റ പോകണമെന്നു പറയുന്നത് ഇതിന്റെ മറ്റൊരു പതിപ്പാണ്.
പ്രവാചകന്റെ (സ) മക്കാജീവിതം മറ്റുള്ളവരോട് വളരെയധികം സഹവര്‍ത്തിത്വപരമായിത്തന്നെയായിരുന്നു. മറ്റുള്ളവരുമായി സഹകരിച്ച് ജീവിക്കുവാന്‍ കഴിയാത്തതിനാല്‍ ഇസ്‌ലാമിക രാഷ്ട്രമന്വേഷിച്ചുകൊണ്ടുള്ള യാത്രകളാണ് ഹിജ്‌റ എന്നു പറയുന്നത് ഇസ്‌ലാമിക പ്രമാണങ്ങളെ കൃത്യമായി മനസ്സിലാക്കുവാന്‍ കഴിയാത്തതിനാലും ഹിജ്‌റയുടെ ചരിത്രത്തെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുവാന്‍ കഴിയാത്തതിനാലുമാണ്. പ്രവാചകന്റെ (സ) നിര്‍ദ്ദേശാനുസരണം അബ്‌സീനിയയിലേക്ക് ഒരു വിഭാഗം മുസ്‌ലിംകള്‍ ഹിജ്‌റ പോകുന്നത് മദീനാ ഹിജ്‌റക്ക് മുമ്പാണ്. പ്രവാചകന്റെ (സ) പിതൃവ്യപുത്രനായ ജഅ്ഫര്‍ ബിന്‍ അബീത്വാലിബും (റ) സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെടുകയും പ്രവാചകന്റെ (സ) മകളെ വിവാഹം കഴിക്കുകയും പില്‍ക്കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ മൂന്നാം ഖലീഫയുമായി തീര്‍ന്ന ഉഥ്മാന്ബിന്‍ അഫ്ഫാനു(റ)മൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. അതിലുപരി സ്വന്തം ജീവനേക്കാളുപരി ദീനിനെ സ്‌നേഹിക്കുകയും മതപരമായി ജീവിക്കുന്നതിനുവേണ്ടി സ്വന്തം വീടും നാടും കുടുംബവും ഉപേക്ഷിക്കുവാന്‍ തയ്യാറാവുകയും ചെയ്ത വിശ്വാസികളാണ് ആ കൂട്ടത്തിലുള്ളത്. (പ്രവാചകന്‍ (സ) ആകട്ടെ വിശ്വാസികളോട് അത്യധികം താല്‍പര്യമുള്ള വ്യക്തിയാണുതാനും. തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്നു തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യമുള്ളവനുമാണ് അദ്ദേഹം.(15))
അബ്‌സീനിയ അന്ന് ക്രൈസ്തവവിശ്വാസിയായിരുന്ന നജ്ജാശി രാജാവിന്റെ കീഴിലാണ്. ക്രിസ്തീയ പുരോഹിതന്‍മാര്‍ ഉപദേശികളായി യഥേഷ്ടം ആ കൊട്ടാരത്തില്‍ ഉണ്ടായിരുന്നു. ക്രൈസ്തവവിശ്വാസികള്‍ക്ക് ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള പള്ളികള്‍ അവിടെയുണ്ടായിരുന്നു. എന്നിട്ടും എന്തിനാണവര്‍ എത്യോപ്യയിലേക്ക് ഹിജ്‌റ പോയത്? എന്തിനാണ് വിശ്വാസികളോട് അത്യധികം ദയാലുവും കാരുണ്യവാനുമായ പ്രവാചകന്‍ (സ) ഇസ്‌ലാമികമല്ലാത്ത മറ്റൊരിടത്തേക്കുള്ള അവരുടെ പലായനം അംഗീകരിച്ചത്? ഉത്തരം വ്യക്തമാണ്. ഇസ്‌ലാമികമായി ജീവിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരിടത്തുനിന്ന് ഇസ്‌ലാമികമായി ജീവിക്കുവാന്‍ സ്വാതന്ത്ര്യം ലഭിക്കുന്ന പ്രദേശത്തേക്കുള്ള പലായനമാണ് ഹിജ്‌റ.
അബ്‌സീനിയയിലെത്തിയ മുസ്‌ലിംകളുടെ പ്രബോധനപ്രവര്‍ത്തനങ്ങളാല്‍ നജ്ജാശി രാജാവ് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. അദ്ദേഹം മുസ്‌ലിമായപ്പോഴും ക്രൈസ്തവനിയമപ്രകാരം ഭരണം നടക്കുന്ന അബ്‌സീനിയയുടെ ഭരണഘടന മാറ്റി അത് ഇസ്‌ലാമികമാക്കുവാനൊന്നും അദ്ദേഹം ശ്രമിച്ചിട്ടില്ല. മറിച്ച് അതേഭരണം തന്നെ തുടരുകയാണ് ചെയ്തത്. ആ ഭരണത്തെ അംഗീകരിച്ചുകൊണ്ടാണ് മക്കയില്‍നിന്നും പലായനം ചെയ്ത് അബ്‌സീനിയയിലെത്തിയ വിശ്വാസികളും ജീവിച്ചത്. പിന്നീട് നജ്ജാശി രാജാവ് മരണപ്പെട്ടപ്പോള്‍ മദീനയില്‍ പ്രവാചകന്‍ (സ) അദ്ദേഹത്തിനുവേണ്ടി മയ്യിത്ത് നമസ്‌കരിക്കുകയുണ്ടായി.(16) മയ്യിത്ത് മുന്നിലല്ലാതെ അതിനുമുമ്പോ ശേഷമോ നബി(സ)മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇസ്‌ലാമികമല്ലാത്ത ഭരണകൂടത്തില്‍ മുസ്‌ലിമായി ജീവിച്ചത് അംഗീകരിക്കുകയായിരുന്നു പ്രവാചകന്‍ (സ) ഇതിലൂടെ ചെയ്തത്.
പ്രവാചകന്‍ (സ) മദീനയിലേക്ക് പലായനം ചെയ്തതിനുശേഷം മദീന ഒരു ഇസ്‌ലാമിക രാഷ്ട്രസംവിധാനത്തിനു കീഴിലേക്കുവന്നിരുന്നു. മദീന ഇസ്‌ലാമിക രാഷ്ട്രമായതിനുശേഷവും അബ്‌സീനിയയില്‍ നജ്ജാശി രാജാവിനുശേഷം വന്ന ക്രൈസ്തവ ഭരണാധികാരികള്‍ക്കുകീഴില്‍, മക്കയില്‍നിന്നും പലായനം ചെയ്ത മുസ്‌ലിംകള്‍ ജീവിച്ചിരുന്നു. അവരെ പ്രവാചകന്‍ (സ) മദീനയിലേക്കു വിളിക്കുകയോ അവര്‍, മദീനയില്‍ ഇസ്‌ലാമിക ഭരണം ലഭിച്ചതിനാല്‍ എത്യോപ്യയിലുള്ള ക്രൈസ്തവഭരണാധികാരികള്‍ക്കുകീഴിലുള്ള ജീവിതം അവസാനിപ്പിച്ച് മദീനയിലേക്കു വരാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷമാണ് ജഅ്ഫര്‍ ബിന്‍ അബീത്വാലിബ് (റ)വും കൂടെയുള്ള മുസ്‌ലിംകളും അബ്‌സീനിയയില്‍ നിന്നും മദീനയിലെത്തുന്നത്. ആ സമയത്ത് സന്തോഷാധിക്യത്താല്‍ പ്രവാചകന്‍ (സ) ഒട്ടകപ്പുറത്തു നിന്ന് ചാടിയിറങ്ങുകയും തന്റെ പിതൃവ്യപുത്രനായ ജഅ്ഫര്‍ ബിന്‍ അബീത്വാലിബി(റ)നെ ആശ്ലേഷിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞതിപ്രകാരമായിരുന്നു. ‘ഖൈബര്‍ വിജയമാണോ ജഅ്ഫറിന്റെ തിരിച്ചുവരവാണോ എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചട് എന്ന് എനിക്കറിയില്ല.'(17)
അബൂബക്കര്‍ സിദ്ദീഖ് (റ) ഹിജ്‌റ പോകുന്ന സന്ദര്‍ഭത്തില്‍ ബറഖുല്‍ ഗിമാദില്‍വെച്ച് ഇബ്‌നു ദുഗന്നയെ കണ്ടുമുട്ടുന്നത് ചരിത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. അദ്ദേഹം അബൂബക്കറി(റ)നോട് കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്റെ രക്ഷിതാവിനെ ആരാധിക്കുന്നതിനായി എന്റെ ജനത എന്നെ പുറത്താക്കിയ കാരണത്താല്‍ ഞാന്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയാണ്. അദ്ദേഹം പറഞ്ഞു. അബൂബക്കര്‍ താങ്കള്‍ അഗതികളെ സംരക്ഷിക്കുന്നവനാണ്, കുടുംബബന്ധം ചേര്‍ക്കുന്നവനാണ്, അതിഥികളെ മാനിക്കുന്നവനാണ് , മറ്റുള്ളവരുടെ ഭാരം ചുമക്കുന്നവനാണ് ആയതിനാല്‍ താങ്കളെപ്പോലുള്ളവര്‍ ഒരിക്കലും ഇവിടെനിന്ന് പോകുവാന്‍ പാടില്ല. അതിനാ
ല്‍ താങ്കള്‍ താങ്കളുടെ നാട്ടിലേക്കുതന്നെ തിരിക്കുകയും അവിടെവെച്ച് താങ്കളുടെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക. അതുകേട്ട് അബൂബക്കര്‍ സിദ്ദീക്ക്(റ) മക്കയിലേക്കുതന്നെ തിരിച്ചുവരികയാണ് ചെയ്തത്. അഥവാ ആരാധനാസ്വാതന്ത്ര്യം മക്കയില്‍ നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹം മറ്റൊരു സ്ഥലം അന്വേഷിച്ചിറങ്ങുകയും മക്കയില്‍ തന്നെ അത് ലഭ്യമായപ്പോള്‍ തിരിച്ചുപോരുകയും ചെയ്തു. ഈ സംഭവങ്ങളില്‍നിന്നും ഹിജ്‌റയും ഇസ്‌ലാമിക രാഷ്ട്രവും ഒരു നിലക്കും യോജിച്ചുവരുന്നില്ലെന്ന് നമുക്ക് മനസ്സിലാക്കാം.
പ്രവാചകന്റെ മദീന പലായനത്തില്‍ അദ്ദേഹം വഴികാട്ടിയായി സ്വീകരിച്ചത് അബ്ദുല്ലാഹിബ്‌നു ഉറൈക്കിത്വിനെയാണ്. അബ്ദുല്ലാഹിബ്‌നു ഉറൈക്കിത്വ് ഖുറൈശികളുടെ മതത്തില്‍ വിശ്വസിച്ചിരുന്നവനും
അവിടെയുള്ള ഓരോ പ്രാന്തപ്രദേശങ്ങളെക്കുറിച്ച് കൃത്യമായി അറിയുന്നവനുമായിരുന്നു. ഒരു നിര്‍ണായകയാത്രയില്‍ വിശേഷിച്ച് പ്രവാചകന്റെ (സ) തലയ്ക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിച്ച അവസ്ഥയില്‍ വ്യത്യസ്തമായ മതത്തില്‍ വിശ്വസിച്ച ഒരാളെ പ്രവാചകന്‍ (സ) വഴികാട്ടിയായി സ്വീകരിച്ചത് മറ്റുള്ളവരോടുളള സഹവര്‍ത്തിത്വത്തിന്റെ പ്രവാചകമാതൃക വ്യക്തമാക്കുകയാണ്.
ഒരാളുടെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളില്‍ ഒരാളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേരുകയും അവക്കൊരു തണലായി മാറുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ പരസ്പരബന്ധം ഊട്ടിയുറപ്പിക്കുവാന്‍ സാധിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ജാതിയുടെയും മതത്തിന്റെയും പരിധികള്‍ക്കപ്പുറം മാനവികതയാണ് പരിഗണിക്കേണ്ടതെന്നാണ് ഇസ്‌ലാമിക ഭാഷ്യം. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ അവഗണിച്ചുകൊണ്ട് സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി ജീവിക്കുന്നവരെ മതനിഷേധികളായിട്ടാണ് വിശുദ്ധ ക്വുര്‍ആന്‍ പരിചയപ്പെടുന്നത്. ‘മതത്തെ വ്യാജമാക്കുന്നവനാരെന്നു നീ കണ്ടുവോ? അനാഥകുട്ടിയെ തള്ളിക്കളയുകയും പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവനത്രെ അത്. എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരും ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും പരോപകാരവസ്തുക്കള്‍ മുടക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്കാകുന്നു നാശം.'(18)
ഈ സ്‌നേഹപ്രകടനങ്ങളിലും പരിലാളനകളിലും മനുഷ്യര്‍ക്കിടിയില്‍ വേര്‍തിരിവുകള്‍ പാടില്ലെന്നുമാത്രമല്ല അത് നിര്‍വഹിക്കുന്നതിലൂടെയാണ് മതവിശ്വാസികളാകുന്നതെന്നാണ് ക്വുര്‍ആന്‍ സൂചിപ്പിച്ചത്. സ്‌നേഹവും കാരുണ്യവും കാണിക്കേണ്ടത് മനുഷ്യരോടു മാത്രമല്ല പച്ചക്കരളുള്ള ഏതുജീവിയോടു കാണിക്കണമെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് ഉന്നതായ പുണ്യമുണ്ടെന്നും അല്ലാത്തവര്‍ നരകശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ചില സംഭവങ്ങളിലൂടെ പ്രവാചകന്‍ (സ) സൂചിപ്പിച്ചിട്ടുണ്ട്.
‘അബ്ദുല്ലാഹിബ്‌നു അംറി(റ)ല്‍ നിന്നും
നിവേദനം. നബി (സ) പറഞ്ഞു: കരുണ കാണിക്കുന്നവരോട് പരമകാരുണ്യകന്‍ കരുണ കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍; ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.'(19)
അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) പറയുന്നു: നബി (സ) പറഞ്ഞു: ഒരു സ്ത്രീ ഒരു പൂച്ചയെ ജീവന്‍ വെടിയുവോളം തടഞ്ഞുവെച്ചതുകാരണമായി നരകത്തില്‍ പ്രവേശിച്ചു. അവളതിനെ ഭക്ഷണവും വെള്ളവും നല്‍കാതെ തടഞ്ഞുവെച്ചു. ഭൂമിയിലെ ഇരകളെ പിടിക്കുവാനായി അവളതിനെ വിട്ടതുമില്ല.'(20)
അബൂഹുറയ്‌റ(റ)യില്‍നിന്നും നിവേദനം. നബി (സ) പറഞ്ഞു: ”ഒരാള്‍ നടന്നുപോകുന്ന വഴിയില്‍ കഠിനമായി ദാഹം പിടികൂടി. അന്നേരം അയാള്‍ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ച് പുറത്തുവന്നു. അപ്പോഴാണ് ഒരു നായ കിതച്ചുകൊണ്ട് നില്‍ക്കുന്നത്. അതുദാഹപരവശനായി മണ്ണു കപ്പുകയാണ്. അന്നേരം അയാള്‍ (സ്വയം) പറഞ്ഞു. എന്നെ ബാധിച്ചിരുന്ന ദാഹത്തിന്റെ പ്രയാസം ഈ നായയെയും പിടികൂടിയിരിക്കുന്നു. അങ്ങനെ അയാള്‍ കിണറില്‍ ഇറങ്ങി ഷൂവില്‍ വെള്ളം നിറച്ച് അതു കടിച്ച്പിടിച്ച് കരയ്ക്കു കയറി, എന്നിട്ട് ആ വെള്ളം നായയെ കുടിപ്പിച്ചു. അതിനാല്‍ അല്ലാഹു അദ്ദേഹത്തോടു നന്ദി കാണിക്കുകയും അയാള്‍ക്ക് പാപമോചനം നല്‍കുകയും ചെയ്തു. അവര്‍ (അനുചരന്‍മാര്‍) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഈ നാല്‍കാലികളോട് കരുണ കാണിച്ചാലും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ? അവിടുന്ന് പ്രതിവചിച്ചു: ‘പച്ചക്കരളുള്ള ഏതുജീവിയോട് കരുണ കാണിച്ചാലും പ്രതിഫലമുണ്ട്.(21)
മുസ്‌ലിംകളെ മാത്രം സ്‌നേഹിക്കുകയും അവരുടെ പ്രശ്‌നങ്ങളില്‍ മാത്രം ഇടപെടുകയും അവരോടുമാത്രം നല്ലനിലയില്‍ വര്‍ത്തിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നില്ല മുഹമ്മദ് നബി (സ). മറിച്ച് തന്റെ സാമൂഹികജീവിതത്തിന്റെ ഭാഗമായി എല്ലാവരോടും നല്ലരൂപത്തില്‍ പെരുമാറുകയും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു അദ്ദേഹം. ചില സംഭവങ്ങളില്‍നിന്നും നമുക്കത് മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്.
ശരീരത്തിനുരോഗം ബാധിക്കുമ്പോള്‍ മറ്റുള്ളവരുടെ സാന്നിധ്യവും പരിചരണവും ആഗ്രഹിക്കുക എന്നത് മനുഷ്യജീവിതത്തിന്റെ സ്വാഭാവികതയാണ്. അത്തരം സന്ദര്‍ഭങ്ങളെ രോഗികളെ സന്ദര്‍ശിക്കുവാനും അവരെ ആശ്വസിപ്പിക്കുവാനും പ്രവാചകന്‍ (സ) പഠിപ്പിക്കുന്നുണ്ട്. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) നിവേദനം. ഞങ്ങള്‍ നബി(സ)യോടൊപ്പം ഇരിക്കുന്നവരായിരിക്കെ അന്‍സ്വാറുകളില്‍പെട്ട ഒരാള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വരികയും അദ്ദേഹത്തിനു സലാം പറയുകയും ചെയ്തു. അനന്തരം അന്‍സ്വാരി പിന്‍തിരിഞ്ഞുപോയി. അപ്പോള്‍ നബി (സ) ചോദിച്ചു: ഓ; അന്‍സ്വാര്‍ സഹോദരാ, എന്റെ സഹോദരന്‍ സഅദ്ബ്‌നു ഉബാദയുടെ അവസ്ഥ എങ്ങനെയുണ്ട്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: അദ്ദേഹത്തിനു സുഖമാണ് (ആരോഗ്യമാണ്). അപ്പോള്‍ നബി (സ) ചോദിച്ചു: നിങ്ങളില്‍ ആരെങ്കിലും അദ്ദേഹത്തെ സന്ദര്‍ശിക്കുവാന്‍ (ഉദ്ദേശിക്കുന്നുവോ?). ഉടനെ അദ്ദേഹം എഴുന്നേല്‍ക്കുകയും ഞങ്ങള്‍ പത്തിലധികം ആളുകള്‍ അദ്ദേഹത്തിന്റെ കൂടെ പോവുകയും ചെയ്തു. ഞങ്ങള്‍ക്ക് പാദരക്ഷകളോ ചെരുപ്പുകളോ തലപ്പാവുകളോ കുപ്പായങ്ങളോ ഉണ്ടായിരുന്നില്ല. ആ ചതുപ്പ്‌നിലത്തിലൂടെ നടന്ന് ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തെത്തി. അപ്പോള്‍ അദ്ദേഹത്തിന്റെ ആളുകള്‍ സമീപത്തുനിന്നും പിന്നിലേക്കുമാറി. അങ്ങനെ നബി(സ)യും അനുചരന്‍മാരും അദ്ദേഹത്തിന്റെ അടുത്തിരുന്നു.”(22)
ഇതേസമീപനം തന്നെ മുസ്‌ലിംകളാല്ലത്തവരോടും കാണിച്ചത് മറ്റൊരു സംഭവത്തില്‍നിന്നും നമുക്ക് മനസ്സിലാക്കാം. ‘അനസ്ബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം. നബി(സ)യെ പരിചരിച്ചിരുന്ന ജൂതന്‍മാരില്‍പെട്ട ഒരു കുട്ടി രോഗബാധിതനായി. പ്രവാചകന്‍ (സ) അവനെ സന്ദര്‍ശിക്കുന്നതിനായി ചെല്ലുകയും തലയുടെ ഭാഗത്തിരുന്നുകൊണ്ട് ‘നീ മുസ്‌ലിമാവുക’ എന്നുപറയുകയും ചെയ്തു. അപ്പോള്‍ അവന്‍ അടുത്തിരുന്ന പിതാവിന്റെ മുഖത്തേക്കു നോക്കുകയും പിതാവ് നീ അബുല്‍ ഖാസിമി(23)നെ അനുസരിക്കുക എന്നുപറയുകയും ചെയ്തു. അങ്ങനെ ആ കുട്ടി ഇസ്‌ലാം സ്വീകരിക്കുകയും പ്രവാചകന്‍ (സ) ‘ആ കുഞ്ഞിനെ നരകത്തില്‍നിന്നും രക്ഷപെടുത്തിയ അല്ലാഹുവിന് സര്‍വസ്തുതിയും’ എന്നു പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോവുകയും ചെയ്തു.(24)
പ്രവാചകന്‍ (സ) മുസ്‌ലിംകളല്ലാത്തവരുടെ ക്ഷണം സ്വീകരിക്കുകയും അവര്‍ നല്‍കുന്ന ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ”അനസ് (റ) പറയുന്നു. ഒരു ജൂതസ്ത്രീ നബി(സ)ക്ക് വിഷംചേര്‍ത്ത ആട്ടിന്‍മാംസം കൊണ്ടുവന്നുകൊടുത്തു. നബി (സ) അതില്‍നിന്നും ഭക്ഷിച്ചു. പിന്നീട് അവളെ പ്രവാചകസന്നിധിയില്‍ കൊണ്ടുവരപ്പെട്ടു. അപ്പോള്‍ നബി (സ) അതേക്കുറിച്ച് അവളോടു ചോദിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു: ‘താങ്കളെ കൊല്ലുവാന്‍ ചെയ്തതാണ്.’ നബി (സ) പറഞ്ഞു. ‘അതിന് അല്ലാഹു നിനക്ക് സാധിപ്പിക്കുകയില്ല.’ അനുചരന്‍മാര്‍ ചോദിച്ചു, ‘ഞങ്ങള്‍ അവളെ വധിച്ചുകളയട്ടെയോ?’ അവിടുന്ന് പറഞ്ഞു, ‘വേണ്ട”(25)
പ്രവാചകന്‍ (സ) ക്ഷണം സ്വീകരിച്ചതോടൊപ്പം തന്നെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച ജൂതസ്ത്രീയ്ക്ക് മാപ്പുകൊടുക്കുകകൂടി ചെയ്യുകയായിരുന്നു. അതോടൊപ്പം തന്നെ നബി (സ) ജൂതന്‍മാരുമായി പണം കൊണ്ടും മറ്റു വസ്തുക്കള്‍കൊണ്ടുമെല്ലാം ഇടപാടുകള്‍ നടത്തിയിരുന്നതായി നബിവചനങ്ങളില്‍ നമുക്ക് കാണുവാന്‍ സാധിക്കും. ‘ഇബ്‌നു ഉമറി(റ)ല്‍ നിന്നും നിവേദനം. നബി (സ) ജൂതന്‍മാര്‍ക്ക് വിളവിന്റെ പകുതി നല്‍കാമെന്ന വ്യവസ്ഥയില്‍ ജോലി ചെയ്യാനും കൃഷി ചെയ്യാനുമൊക്കെയായി ഖൈബര്‍ നല്‍കി.(26) ആയിശ(റ)യില്‍ നിന്നും നിവേദനം. അവര്‍ പറഞ്ഞു. പ്രവാചകന്‍ (സ) ജൂതനില്‍നിന്നും ഭക്ഷണസാധനങ്ങള്‍ അവധിവെച്ചുകൊണ്ട് വാങ്ങുകയും അതിനായി അദ്ദേഹത്തിന്റെ പടയങ്കി പണയം വെക്കുകയും ചെയ്യുമായിരുന്നു.(27)
അവിടെയുള്ള ജൂതന്‍മാരോട് നല്ലനിലയിലുള്ള പെരുമാറ്റമായിരുന്നു പ്രവാചകന് (സ) ഉണ്ടായിരുന്നത്. അവര്‍ മനപൂര്‍വം പ്രവാചകനെ (സ) പരിഹസിക്കുന്നതിനായി ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. വിനയാന്വിതനായി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു പ്രവാചകന്‍ (സ) ചെയ്തത്. ‘അബ്ദുല്ലാഹ് ബിന്‍ മസ്ഊദി(റ)ല്‍നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു. ഞാന്‍ പ്രവാചകന്റെ (സ)കൂടെ ഒരു കൃഷിസ്ഥലത്തിലൂടെ നടക്കുന്നതിനിടയില്‍ അദ്ദേഹം ഒരു ഈന്തപ്പനയില്‍ ചാരിനില്‍ക്കുകയായിരുന്നു. ആ സമയത്ത് അതിലൂടെ ജൂതന്‍മാരില്‍പെട്ട ഒരു വിഭാഗം കടന്നുപോയി. ആത്മാവിനെക്കുറിച്ച് നബി(സ)യോട് ചോദിക്കുവാന്‍ അവരില്‍ ചിലര്‍ ചിലരോടുപറഞ്ഞു. അപ്പോള്‍ മറ്റുചിലര്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഇഷ്ടപെടാത്തതൊന്നും അദ്ദേഹം നിങ്ങളോട് ചെയ്യാത്തതിനാല്‍ എന്താണ് നിങ്ങളെ സന്ദേഹപ്പെടുത്തുന്നത്? അങ്ങനെ അവരില്‍ ചിലര്‍ നബി(സ)യോട് ആത്മാവിനെ സംബന്ധിച്ചു ചോദിക്കുകയും അത് അദ്ദേഹത്തെ നിശബ്ദനാക്കുകയും ചെയ്തു. നബി(സ) അവര്‍ക്കായി ഒരു മറുപടിയും നല്‍കാതിരിക്കുകയും ചെയ്തു. അദ്ദേഹത്തിന് ദിവ്യബോധനം ലഭിക്കുകയാണെന്ന് ഞാന്‍ മനസ്സിലാക്കുകയും എന്റെ സ്ഥലത്തുതന്നെ ഞാന്‍ നില്‍ക്കുകയും ചെയ്തു. അങ്ങനെ വഹ്‌യ് ഇറങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല.'(28)
മദീനയില്‍ പൂര്‍ണമായ അധികാരം നബി(സ)ക്ക് ലഭിച്ചശേഷവും അവിടെയുള്ള വേദക്കാരെ അവരുടെ ആശയങ്ങള്‍ക്കനുസരിച്ച് ജീവിക്കാനനുവദിക്കുകയാണ് നബി (സ) ചെയ്തത്. അതോടൊപ്പം തന്നെ ഭൗതികമായ വിഷയങ്ങളില്‍ അവരുമായി നല്ല ബന്ധം സ്ഥാപിക്കുവാന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. ഒരു ഭരണാധികാരി എന്ന നിലയില്‍ അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ മുഹമ്മദ് നബി (സ) ശ്രമിച്ചപ്പോള്‍ അത് പൂര്‍ണമായും നീതിപൂര്‍വകമായിരിക്കണമെന്നാണ് വിശുദ്ധ ക്വുര്‍ആന്‍ അദ്ദേഹത്തെ ഉണര്‍ത്തിയത്. ‘കള്ളം ചെവിയോര്‍ത്തു കേള്‍ക്കുന്നവരും നിഷിദ്ധമായ സമ്പാദ്യം ധാരാളം തിന്നുന്നവരുമത്രെ അവര്‍. അവര്‍ നിന്റെയടുത്തു വരികയാണെങ്കില്‍ അവര്‍ക്കിടയില്‍ നീ തീര്‍പ്പുകല്‍പിക്കുകയോ അവരെ അവഗണിച്ചു കളയുകയോ ചെയ്യുക. നീ അവരെ അവഗണിച്ചുകളയുന്നപക്ഷം അവര്‍ നിനക്ക് ഒരു ദോഷവും വരുത്തുകയില്ല. എന്നാല്‍ നീ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം തീര്‍പ്പുകല്‍പിക്കുക. നീതിപാലിക്കുവന്നവരെ തീര്‍ച്ചയായും അല്ലാഹു സ്‌നേഹിക്കുന്നു.(29)
ഈ വചനത്തെ അന്വര്‍ഥമാക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ നബി(സ)യുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.  മുഹമ്മദ് നബി (സ)യൊക്കെയുള്ള ഒരു പടയെടുപ്പില്‍ അന്‍സാരികളില്‍പ്പെട്ട ഖത്താദത്ത് ബിന്‍ നുഅ്മാനും അദ്ദേഹത്തിന്റെ പിതൃവ്യന്‍ രിഫാഅത്തും(റ) പങ്കെടുത്തിരുന്നു.  അവരില്‍ രിഫാഅത്തിന്റെ  പടയങ്കി കളവുപോയി.  ഒരു അന്‍സാരി ഗോത്രമായ ബനൂദഫ്‌റ കാരനായ ഉബൈരിക്കിന്റെ മക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വീട്ടുകാരെ  സംബന്ധിച്ച് സംശയം ഉളവായി.  അതനുസരിച്ച് അങ്കിയുടെ ഉടമസ്ഥന്‍ നിബി(സ)യുടെ അടുക്കല്‍ ചെന്ന് ഉബൈരിക്കിന്റെ മകന്‍ ത്വഅ്മത്ത് എന്റെ അങ്കി മോഷ്ടിച്ചിരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഒരു കപട വിശ്വാസിയും മുസ്‌ലീം കള്‍ക്കെതിരില്‍ കവിത പ്രചരിപ്പിക്കുന്ന വനുമായിരുന്നുവെന്നും വന്നിട്ടുണ്ട്.   ഏതായാലും യഥാര്‍ഥ മോഷ്ടാവ് വിവരം അറിഞ്ഞപ്പോള്‍ അങ്കി പെട്ടന്ന് രാത്രി സമയത്ത് സൈദുബനുസ്സമീന്‍ എന്ന ഒരു യഹൂദിയുടെ വീട്ടില്‍ കൊണ്ടുപോയി വച്ചു.  മോഷ്ടാവ് ആ വിവരം തന്റെ കുടുംബത്തില്‍ ചിലരെ അറിയിച്ചു.  അവര്‍ നബി(സ)യുടെ അടുക്കല്‍ ചെന്ന് മകളുടെ സ്‌നേഹിതന്‍ (ത്വഅ്മത്ത് അല്ലെങ്കില്‍ ബശീര്‍) നിരപരാധിയാണെന്നും യഥാര്‍ഥത്തില്‍ അങ്കി മോഷ്ടിച്ചവന്‍ ആ യഹൂദനാണെന്നും കളവ് മുതല്‍ അവന്റെ അടുക്കല്‍ നിന്നും കിട്ടിയിട്ടുണ്ടെന്നും അറിയിച്ചു.   മോഷ്ടിച്ചവന്‍ തങ്ങളുടെ സ്‌നേഹിതന്‍ ഒരു മുസ്‌ലിമും മോഷ്ടിച്ചവന്‍ വഞ്ചകനായ ഒരു യഹൂദനുമാകയാല്‍, സ്‌നേഹിതന്റെ നിരപരാധിത്വം പരസ്യമായി പ്രഖ്യാപിക്കണമെന്നും അവനുവേണ്ടി തിരുമേനി ചോദിക്കണമെന്നും അവര്‍ അപേക്ഷിച്ചു.  യഹൂദന്‍ അവന്റെ നിരപരാധിത്വവും സംഭവത്തിന്റെ യാഥാര്‍ഥ്യവും വിവരിക്കുകയും തനിക്കുളള തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്തു.   കളവു മുതല്‍ അവന്റെ  പക്കല്‍ നിന്നും  കണ്ടു കിട്ടിയതിനേയും അവനെതിരില്‍ സമര്‍പ്പിക്കപ്പെട്ട തെളിവിനേയും അടിസ്ഥാനപ്പെടുത്തി  യഹൂദന്റെ വാദം  തളളിക്കളയുകയും ഉബൈരിഖിന്റെ മകന്റെ നിരപരാധിത്വം  പ്രഖ്യാപിക്കുകയും  ഉണ്ടായി.  യഹൂദന്റെ വീട്ടില്‍ നിന്ന് കളവ് മുതല്‍  കണ്ടെടുക്കുന്നതിനു മുമ്പ്  ഖത്താദയേയും അദ്ദേഹത്തിന്റെ  പിതൃവ്യന്‍ രിഫാഅത്തിനേയും സംബന്ധിച്ച് അവര്‍ -ഇബ്‌നു ഉബൈരിഖിന്റെ കൂട്ടര്‍- നബി(സ)യുടെ അടുക്കല്‍ ആക്ഷേപം സമര്‍പ്പിച്ചിരുന്നു.  മുസ്‌ലിംകളായ തങ്ങളുടെ വീട്ടുകാരെ പറ്റി തക്ക  തെളിവുകള്‍ ഒന്നും കൂടാതെ അവര്‍ കളവുകേസ് ചുമത്തിയെന്നായിരുന്നു ആക്ഷേപം.  ഖത്താദ (റ) പറയുകയാണ്. ഞാന്‍ റസൂല്‍ (സ) തിരുമേനിയുടെ അടുക്കല്‍ ചെന്ന് സംസാരിച്ചു. അപ്പോള്‍ തെളിവുകളൊന്നും കൂടാതെ നല്ല ആളുകളായ ഒരു മുസ്‌ലിം കുടുംബത്തിന്റെമേല്‍ കുറവ് ചുമത്തുകയാണ് താന്‍ ചെയ്യുന്നതെന്ന് തിരുമേനി എന്നോട് പറഞ്ഞു. ഖേദിച്ചുകൊണ്ടാണ് ഞാന്‍ മടങ്ങിപ്പോന്നത്. എന്റെ പിതൃവ്യന്‍ രിഫാഅത്ത് (റ) വന്ന് എന്നോട് വിവരം ചോദിച്ചു.  നബി (സ) പറഞ്ഞ മറുപടി കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. അല്ലാഹുവിനോടാണ് സഹായം തേടുവാനുള്ളത്. പിന്നീട് അധിക താമസമുണ്ടായില്ല. സൂറത്തുന്നിസായിലെ 105 മുതല്‍ 114 വരെയുള്ള വചനങ്ങള്‍ (നിനക്ക് അല്ലാഹുകാണിച്ചു തന്നതനുസരിച്ച്ജനങ്ങള്‍ക്കിടയില്‍ നീ വിധകല്‍പ്പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്മാര്‍ക്ക് വേണ്ടി വാദിക്കുന്നവനാകരുത്. അല്ലഹുവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു. ആത്മവഞ്ചന നടത്തി കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി നീ തര്‍ക്കിക്കരുത്. മഹാ വഞ്ചകനും അധര്‍മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല. അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍)ഒളിച്ചുവെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഡാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അവരുടെ കൂടെ തന്നെയുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണമായി അറിയുന്നവനാണല്ലാഹു. ഹേ! കൂട്ടരേ, ഐഹിക ജീവിതത്തില്‍ നിങ്ങളവര്‍ക്ക് വേണ്ടി തര്‍ക്കിച്ചു. എന്നാല്‍ ഉയിര്‍ത്തെഴുനേല്‍പ്പിന്റെ നാളില്‍ അവര്‍ക്കുവേണ്ടി  അല്ലാഹുവിനോട് തര്‍ക്കിക്കുവാന്‍ ആരാണുള്ളത്. അല്ലെങ്കില്‍ അവരുടെ കാര്യം ഏറ്റെടുക്കുവാന്‍ ആരാണുണ്ടിയിരിക്കുക. ആരെങ്കിലും വല്ല തിന്മയും ചെയ്യുകയോ സ്വന്തത്തോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവിനോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊ
റുക്കുന്നവനും കരുണാ നിധിയുമായ അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. വല്ലവനും പാപം സമ്പാദിച്ചു വയ്ക്കുന്നപക്ഷം അവന്റെ തന്നെ ദോഷത്തിനായിട്ടാണ് അവനത് സമ്പാദിച്ചു വയ്ക്കുന്നത്.  അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനും ആകുന്നു.  ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്‍ത്തിക്കുകയും എന്നിട്ട് അത് ഒരു നിരപരാധിയുടെ പേരില്‍ ആരോപി
ക്കുകയും ചെയ്യുന്നപക്ഷം തീര്‍ച്ചയായും അവന്‍ ഒരു കള്ള ആരോപണവും ഒരു പാപവും പേറുകയാണ് ചെയ്തിരിക്കുന്നത് നിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്നെ വഴിയില്‍ വെച്ച് കളയുവാന്‍  തുനിഞ്ഞിരിക്കുകയായിരുന്നു.  വാസ്തവത്തില്‍ അവര്‍ അവരെത്തന്നെയാണ് പിഴപ്പിക്കുന്നത്.  നിനക്ക് അവര്‍ ഒരു ഉപദ്രവവും വരുത്തുന്നതല്ല.  അല്ലാഹു നിനക്ക് വേദവും  ജ്ഞാനവും അവതരിപ്പിച്ച് തരികയും, നിനക്ക് അറിവില്ലാതിരുന്നത്  പഠിപ്പിക്കുകയും  ചെയ്തിരിക്കുന്നു.  നിന്റെ മേലുളള അല്ലാഹുവിന്റെ അനുഗ്രഹം മഹത്തായതാകുന്നു.  അവരുടെ രഹസ്യാലോചനയില്‍ മിക്കതിലും യാതൊരു നന്മയുമില്ല.  വല്ല ദാനധര്‍മവും  ചെയ്യാനോ സദാചാരം കൈക്കൊളളാനോ ജനങ്ങള്‍ക്കിടയില്‍ രജ്ഞിപ്പുണ്ടാക്കുവാനോ  കല്‍പ്പിക്കുന്ന ആളുകളുടെ വാക്കുകള്‍ ഒഴികെ അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്ന പക്ഷം അവന് നാം മഹത്തായ പ്രതിഫലം  നല്‍കുന്നതാണ്) അവതരിച്ചു.
ഈ വചനങ്ങള്‍ അവതരിച്ചപ്പോള്‍ നബി (സ) ആയുധം (അങ്കി) രിഫാഅത്തിന് ഏല്‍പ്പിച്ചുകൊടുത്തു. കാപട്യം വെളിപ്പെട്ടപ്പോള്‍ ഉബൈരിഖിന്റെ മകന്‍  (യഥാര്‍ഥ മോഷ്ടാവ്) മുശ്‌രിക്കുകളുടെ കൂട്ടത്തില്‍ ചേര്‍ന്നു.  അപ്പോള്‍ അല്ലാഹു സൂറത്തുന്നിസായിലെ 115, 116 വചനങ്ങള്‍ അവതരിപ്പിച്ചു.(30)
സഹജീവികളോടുള്ള സഹവര്‍ത്തിത്വത്തിന്റെ ഭാഗമാണ് അവരുടെ ആത്യന്തികമായ വിജയത്തിനായി പ്രയത്‌നിക്കുക എന്നത്. ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിജയം എന്നത് മരണാനന്തര ജീവിതത്തിലെ രക്ഷയാണ്. ശാശ്വതമായ ലോകത്ത് ആഗ്രഹിക്കുന്നതെന്തും നേടിയെടുത്ത് സമാധാനത്തോടെ ജീവിക്കുവാന്‍ കഴിയുന്ന ഒരു സാഹചര്യം ആരാണ് ആഗ്രഹിക്കാത്തത്? നമ്മുടെ ഹൃദയങ്ങള്‍ ആ ഒരു ലോകത്തെ തേടുന്നുണ്ടെങ്കില്‍ ദൈവികമായ നിയമങ്ങളിലേക്ക് മടങ്ങിവരേണ്ടതുണ്ട്. പ്രസ്തുത നിയമങ്ങളിലേക്കുള്ള ക്ഷണത്തെയാണ് സാങ്കേതികമായി ദഅ്‌വത്ത് എന്ന് പറയുന്നത്.
വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്ന ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം അവരുടെ വിശ്വാസത്തെ വ്രണപ്പെടുത്താതെ ആശയങ്ങള്‍ മാറ്റുരക്കുന്ന രീതിയാണ് ഇസ്‌ലാം സ്വീകരിച്ച് പോന്നിട്ടുള്ളത്. മറ്റുള്ളവരുടെ ആരാധ്യരെയും പ്രവാചകന്‍മാരെയും ചീത്തവിളിക്കാതെ മാന്യമായി, ആശയങ്ങളാല്‍ സംവദിക്കുന്ന അവസ്ഥ. വിശുദ്ധഖുര്‍ആന്‍ വിവരിക്കുന്നത് കാണുക.
‘അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും
അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്’.(31)
(നബിയേ,) പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതി (ഖുര്‍ആന്‍) ലും, ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപ്പെട്ട (ദിവ്യസമ്പേശം) തിലും, മൂസായ്ക്കും ഈസായ്ക്കും മറ്റു പ്രവാചകന്‍മാര്‍ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പി
ക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്‌പെട്ടവരാകുന്നു.(32)
‘യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പി
ഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ'(33)
‘വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്- അവരില്‍ നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്) പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന് കീഴ്‌പെട്ടവരുമാകുന്നു’.(34)
‘(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം
ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനുപുറ
മെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്) . എന്നിട്ട് അവര്‍ പി
ന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്‌പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക’.(35)
ആശയപ്രബോധനമാണ് ഇസ്‌ലാമിലെ ദഅ്‌വത്ത് എന്ന് മുകളില്‍ വിശദീകരിച്ചുവല്ലോ? തത്ഫലമായി ഉണ്ടാകുന്ന ചിന്താപരമായ വിപ്ലവങ്ങളാണ് യഥാര്‍ഥത്തില്‍ പരിവര്‍ത്തനങ്ങളായി മാറുന്നത്. ഒരാളെയും നിര്‍ബന്ധിച്ച് മതം മാറ്റേണ്ടതില്ലെന്നും ആളുകളെ കൂട്ടുകയാണ് ഇതിന്റെ ലക്ഷ്യമെങ്കില്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ തന്നെ ഭൂമിയിലുള്ള മുഴുവന്‍ ആളുകളും വിശ്വാസികളാകുമായിരുന്നെന്നും ഖുര്‍ആന്‍ പറയുന്നു.
‘നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?'(36)
‘മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു’.(37)
‘പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്‌നി ഒരുക്കി വെച്ചിട്ടുണ്ട്. അതിന്റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമസ്ഥലം തന്നെ’.(38)

കുറിപ്പുകള്‍
1) ഖുര്‍ആന്‍ 30:22
2) ഖുര്‍ആന്‍ 05:02
3) ഖുര്‍ആന്‍ 30:21
4) ഖുര്‍ആന്‍ 17:23,24
5) ഖുര്‍ആന്‍ 04:36
6) മുസ്‌ലിം
7) ബൈഹഖി
8) ഖുര്‍ആന്‍ 49:13
9) ഖുര്‍ആന്‍ 11:50
10) ഖുര്‍ആന്‍ 11:61
11) ഖുര്‍ആന്‍ 11:84
12) ഖുര്‍ആന്‍ 60:08
13) മുഹമ്മദ് നബി (സ)യുടെ പിതാമഹനും
അബൂത്വാലിബിന്റെ പിതാവുമായിരുന്നു അബ്ദുല്‍ മുത്വലിബ് .
14) അര്‍റഹീക്വുല്‍ മഖ്ത്തൂം പേജ് 115
15) ഖുര്‍ആന്‍ 09:128
16) ബുഖാരി
17) ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യയുടെ സാദുല്‍ മആദില്‍ നിന്ന്
18) ഖുര്‍ആന്‍ 107:1-7
19) തുര്‍മുദി
20) ബുഖാരി
21) മുസ്‌ലിം
22) മുസ്‌ലിം
23) മുഹമ്മദ് നബി (സ)യുടെ മറ്റൊരു പേരാണ് അബുല്‍ ഖാസിം
24) ബുഖാരി
25) മുസ്‌ലിം
26) ബുഖാരി, മുസ്‌ലിം
27) ബുഖാരി, മുസ്‌ലിം
28) ബുഖാരി, മുസ്‌ലിം
29) ഖുര്‍ആന്‍ 05:42
30) തഫ്‌സീര്‍ ഇബ്‌നു കഥീര്‍, തഫ്‌സീറു ത്വബ്‌രി, തഫ്‌സീറു റാസി
31) ഖുര്‍ആന്‍ 06:108
32) ഖുര്‍ആന്‍ 03:84
33) ഖുര്‍ആന്‍ 16:125
34) ഖുര്‍ആന്‍ 29:46
35) ഖുര്‍ആന്‍ 03:64
36) ഖുര്‍ആന്‍ 10:99
37) ഖുര്‍ആന്‍ 02:256
38) ഖുര്‍ആന്‍ 18:29

Leave a Reply

Your email address will not be published. Required fields are marked *