ഇബ്‌റാഹീമിന്റെ പാത

സമൂഹത്തിനുവേണ്ടി ത്യാഗം ചെയ്തവരെ നമ്മള്‍ ഓര്‍ക്കാറുണ്ട്. അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെ സംബന്ധിച്ച് സജീവ ചര്‍ച്ചകളും നടക്കാറുണ്ട്. സ്വന്തം താല്‍പര്യങ്ങളെ ഉന്നതമായ ചില മൂല്യങ്ങള്‍ക്കു വേണ്ടി ത്യജിച്ചവരെയാണ് നമ്മള്‍ ത്യാഗികള്‍ എന്നുവിളിക്കാറുള്ളത്. ത്യാഗം ദൈവികമാര്‍ഗത്തിലാകുമ്പോള്‍ അതിന് ഇരട്ടിമധുരമുണ്ടാകുന്നു. അത്തരത്തില്‍ തന്റെ സ്രഷ്ടാവിനു വേണ്ടി സര്‍വവും സമര്‍പ്പിച്ച ഒരു മഹാത്യാഗിയുടെ സ്മരണകളിലൂടെയാണ് ലോകത്തുള്ള മുസ്‌ലിംകള്‍ കഴിഞ്ഞ മാസം ബലിപെരുന്നാളിന്റെ സന്ദര്‍ഭത്തില്‍ കടന്നുപോയത്. ഒരു സമൂഹം ചെയ്തു തീര്‍ക്കേണ്ട മഹാദൗത്യങ്ങള്‍ തനിയെ നിര്‍വഹിച്ച ഇബ്‌റാഹീം നബി(അ)യെ ലോകര്‍ക്ക് മാതൃകയായി വിശുദ്ധ ക്വുര്‍ആന്‍ എടുത്തു പറയുന്നു. ”നിങ്ങള്‍ക്ക് ഇബ്‌റാഹീമിലും അദ്ദേഹത്തിന്റെ കൂടെയുളളവരിലും ഉത്തമമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്.” (60:4)
പരിശുദ്ധ ക്വുര്‍ആനില്‍ 25 അധ്യായങ്ങളില്‍ 69 ഇടങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകനാണ് ഇബ്‌റാഹീം നബി (അ). അവിടങ്ങളിലെല്ലാം കേവല ചരിത്രാഖ്യാനങ്ങള്‍ക്കപ്പുറം അദ്ദേഹത്തിന്റെ കര്‍മപഥത്തിലെ പാദമുദ്രകളെ പിന്‍തുടരാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട് ക്വുര്‍ആന്‍. ഇറാക്വിലെ ഊര്‍ പട്ടണത്തില്‍ ഒരു വിഗ്രഹ നിര്‍മാതാവിന്റെ മകനായാണ് ഇബ്‌റാഹീം നബി ജനിക്കുന്നത്. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെല്ലാം ബഹുദൈവത്വം അടക്കിവാണിരുന്ന ഒരു ജനതയാണ് അവിടെ ഉണ്ടായിരുന്നത്. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും വിഗ്രഹങ്ങളെയും ആരാധിച്ച് അവയ്ക്ക് മുമ്പില്‍ ആവലാതികള്‍ ബോധിപ്പിച്ച് ആഗ്രഹസഫലീകരണത്തിനുവേണ്ടി ദൈവേതര ശക്തികളില്‍ അഭയം പ്രാപിക്കുന്നവരോട് ഏകദൈവ സിദ്ധാന്തത്തിന്റെ പൊരുള്‍ മനസ്സിലാകുമാറ് യുക്തിബോധത്തെ തൊട്ടുണര്‍ത്തുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രവാചകനായി നാം ഇബ്‌റാഹീം നബി(അ)യെ കാണുന്നുണ്ട്. ചെറുപ്പകാലം മുതല്‍ക്കേ താന്‍ കണ്ടുവരുന്ന പ്രത്യേക കഴിവുകളൊന്നും അനുഭവപ്പെട്ടിട്ടില്ലാത്ത നാട്ടി നിര്‍ത്തപ്പെട്ട ഈ സ്തൂപങ്ങളെ ആരാധിക്കുന്നതിന്റെയും അവയോട് പ്രാര്‍ത്ഥിക്കുന്നതിലെയും യുക്തിരാഹിത്യം ആദ്യമായി പിതാവിനെയാണ് അദ്ദേഹം ബോധ്യപ്പെടുത്തുന്നത്. സ്രഷ്ടാവില്‍നിന്നു ലഭിച്ച ദൈവികസന്ദേശം പിതാവുമായി പങ്കുവെക്കുന്ന ഇബ്‌റാഹീം നബി(അ)യെ ക്വുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തുന്നു. ”അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). എന്റെ പിതാവേ, കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു”. തന്റെ പിതാവും സമൂഹവും അകപ്പെട്ട വിശ്വാസപരമായ ജീര്‍ണതകളില്‍ നിന്ന് അവരെ രക്ഷിക്കണമെന്നും അവരാരും ദൈവികശിക്ഷക്ക് പാത്രമാകരുതെന്ന നന്മേച്ഛയും ആര്‍ദ്രതയുമാണ് ഇബ്‌റാഹീം നബിയുടെ മനസ്സിനെ നയിച്ചിരുന്നത്. അതുകൊണ്ടാണ് വിശുദ്ധ ക്വുര്‍ആന്‍ അദ്ദേഹത്തെ ‘അവ്വാഹ്’ എന്നു വിശേഷിപ്പിച്ചത്. പിതാവിനോടുള്ള നിസ്വാര്‍ത്ഥമായ സ്‌നേഹം നിമിത്തം ഇബ്‌റാഹീം നബി (അ) പറഞ്ഞ വാക്കുകളിങ്ങനെയാണ്. ”എന്റെ പിതാവേ, തീര്‍ച്ചയായും പരമ കാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്” (19:45). ഈ നിഷ്‌കപടമായ സ്‌നേഹത്തിന്റെ തന്നെ പ്രതിഫലനമായിട്ടാണ് തന്നെ വീട്ടില്‍നിന്ന് നിര്‍ദാക്ഷിണ്യം പു
റത്താക്കുന്ന പിതാവിനോട് അദ്ദേഹത്തിന്റെ സമാധാനത്തിനും സുരക്ഷക്കും വേണ്ടി പ്രാ
ര്‍ത്ഥിച്ചശേഷം ”ഞാന്‍ നിങ്ങളുടെ പാപമോചനത്തിന് എന്റെ നാഥനോട് പ്രാര്‍ത്ഥിക്കും” (19:47) എന്ന വാക്ക് കൊടുക്കുന്നതും. ഒരു ആദര്‍ശ പ്രബോധകന്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തോട് എന്തുമാത്രം ആര്‍ദ്രതയുള്ളവനായിരിക്കണമെന്ന പാഠമാണ് ഇതിലൂടെ നല്‍കുന്നത്.
തനിക്ക് ചുറ്റുമുണ്ടായിരുന്ന സൃഷ്ടിപൂ
ജകരും വിഗ്രഹാരാധകരുമായിരുന്ന ജനതയോട് നിരന്തരമായി വാഗ്വാദങ്ങളിലേര്‍പ്പെട്ട് ഇസ്‌ലാമാകുന്ന സത്യസന്ദേശത്തെ പുല്‍കാന്‍ അവരെ പ്രചോദിപ്പിക്കുന്ന ഇബ്‌റാഹീം നബി (അ) തനിക്കുചുറ്റും ജീവിക്കുന്ന അമുസ്‌ലിം സഹോദരങ്ങളോട് ഒരു മുസ്‌ലിം നിര്‍വഹിക്കേണ്ടുന്ന ബാധ്യതകളെ സംബന്ധിച്ച് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ബഹുദൈവാരാധനയെന്ന കൊടിയ പാപത്തില്‍നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താന്‍ ഒരു സത്യവിശ്വാസി പരിശ്രമിക്കേണ്ടതിന്റെ അനിവാര്യതകളെ വിളിച്ചോതുന്നതാണ് ഇബ്‌റാഹീം നബി(അ)യുടെ ജീവിതം. അല്ലാഹുവിന് പുറമെ തന്റെ ജനത ആരാധ്യരായി സ്വീകരിച്ചവയുടെ നിരര്‍ത്ഥകത അവരെ ബോധ്യപ്പെടുത്തി അല്ലാഹുവിന്റെ അജയ്യതയെ സ്ഥാപിക്കാന്‍ ഇബ്‌റാഹീം നബി (അ) നടത്തിയ സംവാദങ്ങള്‍ ക്വുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ”അതായത് നിങ്ങള്‍ എന്തൊന്നിനെയാണ് ആരാധിച്ചുകൊണ്ടിരിക്കുന്നത് എന്ന് തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരത് കേള്‍ക്കുമോ? അഥവാ, അവര്‍ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമോ? അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു (എന്ന് മാത്രം). അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളും നിങ്ങളുടെ പൂ
ര്‍വ്വപിതാക്കളും. എന്നാല്‍ അവര്‍ (ദൈവങ്ങള്‍) എന്റെ ശത്രുക്കളാകുന്നു. ലോകരക്ഷിതാവ് ഒഴികെ. അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍. എനിക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍. എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്‍. പ്രതിഫലത്തിന്റെ നാളില്‍ ഏതൊരുവന്‍ എന്റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ അവന്‍” (26:70-83).
ഇസ്‌ലാമിക വൃത്തത്തിന് പുറത്തു നില്‍
ക്കുന്ന അവിശ്വാസികളുമായി ആരോഗ്യകരമായ സംവാദങ്ങളിലേര്‍പ്പെട്ട് അവരുടെ ആരാധ്യവസ്തുക്കളുടെ നിസ്സഹായതയെ ബോധ്യപ്പെടുത്തി ഇസ്‌ലാമിന്റെ തെളിച്ചത്തിലേക്ക് അവരെ ആനയിക്കേണ്ടത് ഇബ്‌റാഹീം മില്ലത്ത് അനുധാവനം ചെയ്യുന്ന ഓരോരുത്തരുടെയും കടമയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് പരിശുദ്ധ ക്വുര്‍ആന്‍.
ആ മാര്‍ഗത്തില്‍ ഏത് പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നാലും ക്ഷമ അവലംബിച്ച് നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോയാല്‍ അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്നുകൂടി ആദര്‍ശ പിതാവിന്റെ ജീവിതം നമുക്ക് കാണിച്ചുതരുന്നു. പ്രബോധന മാര്‍ഗത്തില്‍ അദ്ദേഹം കാണിച്ച സഹനവും വിവേകവും നിസ്തുലമായിരുന്നു. അതുകൊണ്ട് കൂടിയാണ് അദ്ദേഹം ‘ഹലീം’ എന്നു വിശേഷിപ്പിക്കപ്പെട്ടത്. ഏകാധിപതിയായ ഭരണാധികാരിയുമായി സ്രഷ്ടാവിന്റെ ഏകത്വം സ്ഥാപി
ക്കാന്‍ തര്‍ക്കത്തിലേര്‍പ്പെട്ട ഇബ്‌റാഹീം നബി(അ)യെ ക്വുര്‍ആന്‍ വരച്ചുകാണിക്കുന്നുണ്ട്. ഇബ്‌റാഹീം നബി(അ)യുടെ വളരെ യുക്തിഭദ്രമായ വാദത്തിനുമുമ്പില്‍ ഉത്തരം മുട്ടിപ്പോയ ഏകാധിപതി അദ്ദേഹത്തിനുവേണ്ടി ഒരുക്കിയത് തീകുണ്ഡാരമായിരുന്നു. അതിലേക്ക് എടുത്തെറിയപ്പെടുമ്പോഴും ദൈവികമാര്‍ഗത്തില്‍ എന്തും സഹിക്കാന്‍ തയ്യാറായ ആ മഹാമനീഷി അല്ലാഹുവിലുള്ള പ്രതീക്ഷ കൈവിട്ടില്ല. തീജ്വാലകള്‍ക്കുപോലും തകര്‍ക്കാന്‍ കഴിയാത്ത ഈമാനികമായ കരുത്തുള്ളതുകൊണ്ടാണ് അല്ലാഹു അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്. ”ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും” (2:130).
ഭൂലോകത്ത് എന്നും ഓര്‍ക്കപ്പെടുന്ന ആദര്‍ശപിതാവായി ഇബ്‌റാഹീം നബി (അ) മാറിയത് ദൈവികമാര്‍ഗത്തില്‍ അദ്ദേഹം സഹിച്ച ത്യാഗത്തിന്റെ പരിണിതിയായിരുന്നു. അല്ലാഹു നല്‍കിയ വിഭവങ്ങള്‍ അവന്റെ മാര്‍ഗത്തില്‍ ചെലവഴിച്ച് ഏകദൈവാരാധനയുടെ സംസ്ഥാപനത്തിന് ആവോളം പരിശ്രമിക്കാനാണ് മില്ലത്ത് ഇബ്‌റാഹീം നമ്മോട് ആവശ്യപ്പെടുന്നത്. ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ സമരം ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്റെ മാര്‍ഗമത്രെ അത്” (ക്വുര്‍ആന്‍: 22:78).

Leave a Reply

Your email address will not be published. Required fields are marked *