ദേവദാസികള്‍: കേരളത്തിനുമുണ്ട് കഥ പറയാന്‍ (പ്രതികരണം )
2014 ഏപ്രില്‍ ലക്കം സ്‌നേഹസംവാദത്തില്‍ റോശ്‌ന സ്വലാഹിയ്യ എഴുതിയ ‘ദേവദാസി: അവസാനിക്കാത്ത പെണ്‍നിലവിളി’ എന്ന ലേഖനം വായിച്ചു. ഇന്‍ഡ്യയില്‍ മതത്തിന്റെ മറവില്‍ കാലങ്ങളായി നടന്നുവരുന്ന വമ്പന്‍ സ്ത്രീ വിരുദ്ധതയുടെ ഇരുണ്ട മുഖമാണ് സഹോദരി തുറന്നുകാണിച്ചത്. ‘ആര്‍ഷഭാരത’ നിര്‍മിതിക്കുവേണ്ടി പണിയെടുക്കുന്നവര്‍ ആര്‍ഷഭാരതത്തിന്റെ മുഖമുദ്രയായിരുന്ന ദേവദാസീ സമ്പ്രദായത്തെക്കുറിച്ചുള്ള നിലപാടാണ് ഈ രാജ്യത്തെ സ്ത്രീകളെ ആദ്യം അറിയിക്കേണ്ടത്.
നമ്മുടെ കേരളവും മധ്യകാലഘട്ടത്തില്‍ ദേവദാസീ സമ്പ്രദായത്തിന്റെ ബീഭല്‍സതകള്‍ക്ക് വളരെ വലിയ അളവില്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരളത്തിലേക്ക് കുടിയേറിയ ആര്യബ്രാഹ്മണരിലൂടെ മധ്യകാലഘട്ടത്തില്‍ സംസ്‌കൃതത്തിന്റെയും തമിഴിന്റെയും സങ്കരമായി വികസിച്ചുവരികയും പില്‍ കാലത്ത് മലയാള ഭാഷയുടെ ജന്മത്തിനു നിമിത്തമായിത്തീരകയും ചെയ്ത മണിപ്രവാള സാഹിത്യത്തിന്റെ ഏറിയ കൂറും ദേവദാസീ വര്‍ണനകള്‍ കൊണ്ടാണ് നിറഞ്ഞുനില്‍ക്കുന്നത്. പ്രമുഖ ചരിത്രകാരനായ എ. ശ്രീധരമേനോന്‍ അദ്ദേഹത്തിന്റെ കേരള ചരിത്രശില്‍പികള്‍ (ഡി. സി. ബുക്‌സ്) എന്ന പുസ്തകത്തില്‍ ‘ഉണ്ണിയാടി’ എന്ന അധ്യായത്തില്‍ കേരളത്തിന്റെ ദേവദാസീ അനുഭവങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. അദ്ദേഹം എഴുതി: ”സിന്ധുനദീതട സംസ്‌കാരത്തോളം (ബി.സി മൂന്നാം സഹസ്രവര്‍ഷം) പഴക്കമുണ്ട് ദേവദാസീ പ്രസ്ഥാനത്തിന്. മോഹന്‍ജൊദാരോയില്‍നിന്നും കണ്ടുകിട്ടിയ പുരാവസ്തുക്കളില്‍പെട്ട വെങ്കലത്തിലുള്ള നര്‍ത്തകിയുടെ രൂപം അതിനു തെളിവു നല്‍കുന്നു. ദക്ഷിണേന്ത്യയിലാകട്ടെ, ക്രിസ്ത്വബ്ദത്തിന്റെ ആദിശതകങ്ങളില്‍തന്നെ ദേവദാസീവര്‍ഗം സമുദായത്തില്‍ സാമാന്യാധികമായ സ്വാധീനം ചെലുത്തിയിരുന്നു. സംഘകാലത്തെ തമിഴ്കൃതികളില്‍ അവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. പുറനാനൂറിലെ ഒരു ഗാനം ‘മനോഹരമായ പാത്രങ്ങളില്‍ യവന്‍മാരാല്‍ കൊണ്ടുവരപ്പെട്ട ശീതളസുരഭിലവും മാധുര്യമിയന്നതുമായ വീഞ്ഞ്, തിളങ്ങുന്ന കൈവളകളണഞ്ഞ യുവതികള്‍ നീട്ടുന്ന സുവര്‍ണ്ണചഷകങ്ങളില്‍നിന്നു നിത്യവും പാനം ചെയ്തിരുന്നതിനെ’ വര്‍ണ്ണിക്കുന്നു. ഇത് ദേവദാസീ സമ്പ്രദായം കുലവൃത്തിയായി സ്വീകരിച്ച യുവതികളെ കുറിച്ചുള്ള സൂചനയാണെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. സംഘകാലത്തിനുശേഷമുള്ള ഇതിഹാസകാവ്യങ്ങളായ ചിലപ്പതികാരവും മണിമേഖലയും ഈ പ്രസ്ഥാനം എത്രത്തോളം സാധാരണമായിരുന്നുവെന്നു വ്യക്തമാക്കുന്നു. ഈ നര്‍ത്തകികള്‍ പാരമ്പര്യമുറയനുസരിച്ചായിരുന്നു കുലത്തൊഴിലില്‍ പ്രവേശിച്ചിരുന്നത്. ചിലപ്പതികാരത്തിലെ നായകനായ കോവലനെ വശീകരിച്ച കാഞ്ചീപുരത്തെ മാധവി ഇന്ദ്രസദസ്സിലെ നര്‍ത്തികയായ ഉര്‍വ്വശിയുടെ അവതാരമെന്നാണ് വാഴ്ത്തപ്പെടുന്നത്. വിവിധ നൃത്തരൂപങ്ങളിലും സംഗീതത്തിലും സംഗീതോപകരണങ്ങളുടെ പ്രയോഗത്തിലും അവള്‍ പരിശീലനം നേടി. രണ്ടാമത്തെ കാവ്യത്തിലെ നായികയായ മണിമേഖല മാതാവായ മാധവിയുടെ വൃത്തിതന്നെ സ്വീകരിച്ചു. ഈ രണ്ടു തമിഴ് ഇതിഹാസങ്ങളില്‍നിന്നും ദേവദാസികള്‍ എ. ഡി ആറും ഏഴും നൂറ്റാണ്ടുകളില്‍ സമൂഹത്തില്‍ വളരെ സ്വാധീനശക്തിയുള്ള സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നുവെന്നു തെളിയുന്നു.
കേരളത്തില്‍ ദേവദാസീ സമ്പ്രദായം സംഘകാലത്തിനു തൊട്ടിപ്പുറം തന്നെ നിലവില്‍ വന്നിരിക്കണം. കാരണം, ചിലപ്പതികാരം കേരളത്തിലെ ഒരു ചേരരാജകുമാരന്‍ ഈ കാലഘട്ടത്തില്‍ രചിച്ച കൃതിയാണ്. രണ്ടാം ചേരസാമ്രാജ്യത്തിന്റെ സ്ഥാപകനായ കുലശേഖര ആഴ്‌വാര്‍ (800-820 എ.ഡി) തന്റെ രണ്ടു പുത്രിമാരെ ശ്രീരംഗംക്ഷേത്രത്തില്‍ ദേവദാസിമാരായി അടിയറവച്ചു എന്നാണു കേള്‍വി. ചേരമാന്‍ പെരുമാള്‍ നായനാരുടെ (820-844) ‘ആദിയുല’ ശിവന്റെ നേരെ നര്‍ത്തകികള്‍ക്കുള്ള സ്‌നേഹത്തെക്കുറിച്ചു പരാമര്‍ശിക്കുന്നു. രാജാവായ ഈ ശൈവമുനിയും തന്റെ രണ്ടു പുത്രിമാരെ ദാസികളായി ദേവനു കാഴ്ചവച്ചു എന്നു വിശ്വസിക്കപ്പെടുന്നു. മൂത്ത പുത്രിയെ കാഞ്ചീപുരം ക്ഷേത്രത്തിലും ഇളയവളെ ശ്രീരംഗത്തും. ഗോദരവിയുടെ (917-944) ഭരണകാലത്തെ ചോകുര്‍ശാസനത്തില്‍ ദേവദാസീ സമ്പ്രദായത്തെക്കുറിച്ച് വ്യക്തമായ പരാമര്‍ശമുണ്ട്. മഹോദയപുരത്തെ പല ചേരരാജാക്കന്‍മാരുടെ ശാസനങ്ങളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നര്‍ത്തകികള്‍ക്കു സൗജന്യങ്ങള്‍ അനുവദിച്ചതായി രേഖപ്പെടുത്തുന്നു. ഉദാഹരണമായി എ ഡി 11ാം നൂറ്റാണ്ടിലെ തിരുവല്ലാ താമ്രശാസനങ്ങള്‍ തിരുവല്ലയിലെ ശ്രീവല്ലഭക്ഷേത്രത്തിലെ ‘തേവടിച്ചികള്‍ക്ക്’ പ്രത്യേകം വേതനം നല്‍കിയതിനെ പരാമര്‍ശിക്കുന്നു. ഇതില്‍നിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യം ആ കാലഘട്ടത്തില്‍ ദേവദാസീ സമ്പ്രദായം മാന്യമായ ഒന്നായി കണക്കാക്കപ്പെട്ടിരുന്നതിനാല്‍ ഒരു പതിത്വവും അന്ന് അതിന് കല്‍പിക്കപ്പെട്ടിരുന്നില്ല എന്നതാണ്. ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ച ഭക്തിപ്രസ്ഥാനം ഈ സമ്പ്രദായത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജനസമ്മിതിക്ക് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ഒരുവേള സഹായിച്ചിരിക്കണം. വാസ്തവത്തില്‍ രാജകീയ പുരുഷന്‍മാരും പ്രഭുജാതന്‍മാരും തങ്ങളുടെ പുത്രിമാരെ ദേവദാസിമാരായി ക്ഷേത്രങ്ങള്‍ക്ക് അടിയറ വയ്ക്കുന്നതിലും ക്ഷേത്രങ്ങളില്‍ അവര്‍ നടത്തുന്ന സേവനങ്ങള്‍ക്കു പാരിതോഷികങ്ങള്‍ വാരിക്കോരി നല്‍കുന്നതിലും പരസ്പരം മത്സരിക്കുകയായിരുന്നു. ദേവദാസികള്‍ക്കു നിശ്ചയിച്ചിട്ടുള്ള ജോലി ക്ഷേത്രത്തില്‍ നൃത്തം, സംഗീതം എന്നീ പരിപാടികള്‍ നടത്തി ക്ഷേത്രഭരണത്തിനാവശ്യമായ പണം സംഭരിക്കുക എന്നതാണ്…
….ഭൂവുടമകളായി മാറിയവരും അലസജീവിതം നയിച്ചിരുന്നവരുമായ ബ്രാഹ്മണവര്‍ഗത്തിന് ഈ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ നേരെ ജനിച്ച കമ്പം അവരുടെമേല്‍ അനഭലഷണീയമായ സ്വാധീനം ചെലുത്താനിടവരുത്തി. ‘തേവടിച്ചി’ എന്ന പദം ‘വേശ്യ’ എന്ന പദത്തിനു പര്യായമായി ഭവിച്ചു. ചേരരാജ്യം ഛിന്നഭിന്നമായതോടുകൂടി നാട്ടില്‍ പലയിടത്തായി രൂപം കൊണ്ട ചെറിയ ചെറിയ രാജ്യങ്ങളുടെ അധിപന്‍മാരായ നാടുവാഴികളും ഇവരോടു താല്‍പര്യം കാട്ടി. ഉയര്‍ന്ന ജാതിക്കാരായ നമ്പൂതിരിമാരും നാടുവാഴികളും ലൈംഗികസംതൃപ്തിക്കും സഹവാസത്തിനും പകരമായി ഈ ദേവദാസികളുടെ പുരസ്കര്ത്താക്കളായിത്തീരുന് നതും അവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നതും അന്നത്തെ നാട്ടുനടപ്പായി മാറി….
13ാം ശതകത്തില്‍ ഇവിടെയെത്തിയ വെനീഷ്യന്‍ സഞ്ചാരിയായ മാര്‍ക്കോപോളോ ശ്രദ്ധിക്കത്തക്കവണ്ണം കേരളത്തില്‍ ദേവദാസികളുടെ സ്വാധീനശക്തി പ്രബലമായിരുന്നു. 13ാം ശതകം തൊട്ട് 15ാം ശതകം വരെയുള്ള കാലഘട്ടത്തില്‍, അക്കാലത്തെ കവികള്‍ രചിച്ച മണിപ്രവാളകൃതികളില്‍ സ്വന്തമായും ദേവദാസികളുടെ പുരസ്‌കര്‍ത്താക്കളായ രാജവംശജരുടെ നിര്‍ബന്ധത്താലും ഈ വര്‍ഗത്തില്‍പെട്ട കീര്‍ത്തികേട്ട ചില സ്ത്രീകളെ നായികമാരായി സ്വീകരിച്ചിട്ടുണ്ട്. പേരുകള്‍ക്ക് ഒരു പരിവേഷം നല്‍കുന്നതിനായി ഇവര്‍ക്ക് മാരലേഖ, ഉത്തരാചന്ദ്രിക, മല്ലീനിലാവ്, കലാമാലിക തുടങ്ങിയ മനോഹരനാമങ്ങളാണ് നല്‍കിയിട്ടുള്ളത്. വൈശികതന്ത്രം, ഉണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുതേവീചരിതം ഉണ്ണിയാടിചരിതം, ചന്ദ്രോത്സവം എന്നീ സാഹിത്യകൃതികള്‍ ദേവദാസികളെക്കുറിച്ചെഴുതിയ ആദ്യകാല മണിപ്രവാളകൃതികളില്‍പ്പെടുന്നു. ദേവദാസികളുടെ ദുഷിച്ച സ്വാധീനശക്തി സാഹിത്യത്തില്‍മാത്രമല്ല, ശില്‍പകലയിലും ചിത്രകലയിലും കാണാന്‍ കഴിയും. ഇക്കാലഘട്ടത്തിലെ കേരളീയ ക്ഷേത്രത്തിലെ ശില്‍പങ്ങളില്‍ ദേവദാസികളുടെ കാമോദ്ദീപകവും അശ്ലീലവുമായ രൂപങ്ങള്‍ ദൃശ്യമാണ്. കാലക്രമത്തില്‍ ക്ഷേത്രങ്ങളിലെയും കൊട്ടാരങ്ങളിലെയും ചുവര്‍ചിത്രങ്ങളിലും ഈ പ്രവണത കടന്നുകൂടി. 14ാം ശതകത്തില്‍ വിരചിതമായ ശിവവിലാസത്തില്‍ തത്കര്‍ത്താവ് ദേവദാസികളുടെ നൃത്തത്തില്‍ ആനന്ദഭരിതരായിത്തീര്‍ന്ന ദേവന്‍മാര്‍ ക്ഷേത്രങ്ങളുടെ ചുമരുകളില്‍ ചിത്രങ്ങളുടെ രൂപത്തില്‍ ശാശ്വതമായ സ്ഥാനംപിടിച്ചു എന്നാണ് വര്‍ണ്ണിക്കുന്നത്.
സമകാലിക സമൂഹത്തിലെ സദാചാരബോധത്തിന്റെ മൂല്യശോഷണം പ്രതിഫലിക്കുംവിധം ദേവദാസീസമ്പ്രദായം ദുഷിച്ചതിനു സാക്ഷ്യം വഹിക്കുകയാണ് മേല്‍ പ്രസ്താവിച്ച കൃതികളെന്നിരിക്കിലും അവയുടെ ഉള്ളടക്കത്തിലേക്ക് ഒന്നു കണ്ണോടിക്കുക രസകരമാണ്. 13-ാം ശതകത്തില്‍ രചിക്കപ്പെട്ട വൈശികതന്ത്രം അജ്ഞാതകര്‍ത്തൃതമാണ്. വേശ്യാവൃത്തി ഒരു കല എന്ന നിലയിലാണ് അതില്‍ പ്രതിപാദിക്കുന്നത്. അതിലെ നായിക അനംഗസേന (അനംഗലത എന്നും കാണുന്നു) എന്ന ഒരു പെണ്‍കിടാവാണ്. ഒരു പ്രസിദ്ധ ഗണികയായിരുന്ന അവളുടെ മാതാവ് ജീവിതത്തിന്റെ പടിവാതിലില്‍ നില്‍ക്കുന്ന തന്റെ മകള്‍ക്കു വേശ്യാവൃത്തി എന്ന മാന്യമായതൊഴിലില്‍ വിജയം വരിക്കണമെങ്കില്‍ അവള്‍ക്കുണ്ടായിരിക്കേണ്ട മൗലിക ഗുണങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നു വിശദമായി ഉപദേശിച്ചുകൊടുക്കുന്നു. പരമ്പരയായി ഗണികകള്‍ പാലിച്ചുപോരുന്ന പെരുമാറ്റ സംഹിതയെക്കുറിച്ചുള്ള വിവരങ്ങളും ആ മാതാവ് മകളെ പറഞ്ഞുകേള്‍പ്പിക്കുന്നു. യൗവനം യാത്ര പറയുന്നതിനുമുമ്പ് തന്റെ വശ്യശക്തി ഉപയോഗിച്ചു സമ്പാദിക്കുന്നിടത്തോളം ധനം ആര്‍ജ്ജിക്കുവാന്‍ അവളോട് പ്രത്യേകം നിര്‍ദേശിക്കുന്നു…
…വൈശികതന്ത്രത്തില്‍ സുഘടിതമായ ഒരു ഇതിവൃത്തമില്ല. കുറേ ഉപദേശങ്ങളുടെ സമാഹാരം മാത്രമാണ് ആ കാവ്യം. എന്നാല്‍ ഉണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടി ചരിതം എന്നീ കൃതികളിലെ ഇതിവൃത്തങ്ങള്‍ സുന്ദരികളും ആരാധകവൃന്ദത്തിന്റെ അകമ്പടിയോടുകൂടിയവരുമായ ഗണികകളുടെ കഥകളാണ്. നായികമാരുടെ വശ്യത നിര്‍ണ്ണയിക്കാന്‍ തങ്ങളുടെ പദസമ്പത്തില്‍നിന്നു തെരഞ്ഞെടുത്ത എല്ലാ സുന്ദരപദങ്ങളും കവികള്‍ പ്രയോഗിക്കുന്നു….
…മാരമാല എന്ന അപരാഭിധാനം ഉണ്ടായിരുന്ന ഉണ്ണിയാടിയെ അന്നത്തെ ദേവദാസി വര്‍ഗത്തിന്റെ ശരിക്കുള്ള പ്രതിനിധിയായി നമുക്കു കണക്കാക്കാം. ദാമോദരന്‍ എന്ന കവി രചിച്ച ഉണ്ണിയാടിചരിതം, ശിവവിലാസം എന്ന രണ്ടു കൃതികളിലെയും നായികയാണിവള്‍. ഓടനാട്ടിലെ ഇരവികേരളവര്‍മ്മന്റെയും ‘മട്ടോലുംമൊഴിയായ’ ഉണ്ണിക്കുട്ടത്തിയുടെയും മകളായി ഉണ്ണിയാടി പെരുമ്പടപ്പിലെ യുവരാജാവായ രവിവര്‍മ്മയെ വിവാഹം ചെയ്യുന്നു. ഈ വിവാഹത്തിന്റെ കഥയാണ് ശിവവിലാസത്തിന്റെ ഇതിവൃത്തം. എ. ഡി 1400 ല്‍ വിരചിതമെന്നു കരുതപ്പെടുന്ന ഉണ്ണിയാടിചരിതത്തില്‍ വിവാഹത്തിനു മുമ്പുള്ള ഉണ്ണിയാടിയുടെ വര്‍ണ്ണനയാണധികവും. ഈ കൃതി രചിച്ചതിന്റെ പിന്നിലുള്ള തത്കര്‍ത്താവിന്റെ ഉദ്ദേശ്യം തന്നെ അനന്തരതലമുറയ്ക്ക് ഈ ദേവദാസീ രത്‌നത്തിന്റെ അപ്രതിമസൗന്ദര്യം മനസ്സിലാക്കിക്കൊടുക്കുക എന്നതാണ്. ‘തേന്‍മൊഴികളായ യുവതീമണികളുടെ മൗലിരത്‌നമാണവള്‍; കണ്ണിന്‍ തേന്‍ കുഴമ്പ്, ചന്ദ്രനെപ്പോലെ ശോഭിക്കുന്ന മുഖവും തേന്‍പോലെ മധുരമായ ശബ്ദവും യുവചൈതന്യം മുറ്റിനില്‍ക്കുന്ന അംഗങ്ങളുംകൊണ്ട് അവള്‍ ഈശ്വരനായ ശിവന്റെ ഹൃദയംപോലും അപഹരിച്ചുകളഞ്ഞു.’ ഈ വിധമാണ് കവി അവളെ വര്‍ണ്ണിക്കുന്നത്.
…അടുത്തുനിന്നും അകലെനിന്നും വരുന്ന എല്ലാ വര്‍ക്ഷത്തില്‍പ്പെട്ട പുരുഷന്‍മാരുടെയും ആകര്‍ഷണകേന്ദ്രമാണവളുടെ ഗൃഹം. അവര്‍ കാട്ടുന്ന ഗോഷ്ടികളും കോമാളിത്തങ്ങളുമുള്‍പ്പെടെ അവരെ വിശദമായി വര്‍ണ്ണിക്കുവാന്‍ കവി മുതിരുന്നു. കൊല്ലത്തുനിന്നും കോഴിക്കോട്ടുനിന്നുമുള്ള ബ്രാഹ്മണപണ്ഡിതന്‍മാര്‍, ചെങ്കനിയൂരില്‍നിന്നുള്ള ബ്രാഹ്മണവിടന്‍മാര്‍, ആ പ്രദേശത്താകമാനമുള്ള വിഷയലമ്പടരായ പ്രഭുവര്‍ഗം എന്നിങ്ങനെ വിവിധ വര്‍ഗത്തില്‍പ്പെട്ടവര്‍ ഉണ്ണിയാടിയുടെ സുന്ദരരൂപമൊന്നു ദര്‍ശിക്കുവാനായി അവളുടെ ഗൃഹത്തില്‍ തടിച്ചുകൂടുന്നു. ഉണ്ണിയാടിക്ക് അനേകം തോഴിമാരുണ്ട്. ഓരോരുത്തര്‍ക്കും ഓരോ ജോലിയും നിശ്ചയിച്ചിട്ടുണ്ട്. ചിലര്‍ കൈകളില്‍ പുഷ്പങ്ങളുമായി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു. ചിലരുടെ കൈകളില്‍ സൗന്ദര്യവര്‍ദ്ധക സാമഗ്രികളാണ്. ചിലര്‍ സംഗീതോപകരണങ്ങള്‍ കൊണ്ടുനടക്കുന്നു. മറ്റു ചിലരാകട്ടെ അതിഥി സല്‍ക്കാര വ്യഗ്രരാണ്. അവരെല്ലാംതന്നെ യൗവനയുക്തകളും വസ്ത്രാലങ്കാര വിഭൂഷിതരുമാണ്. എല്ലാവരും ഒളിചിതറുന്ന രത്‌നക്കല്ലുകളാല്‍ അലംകൃതമായ ഒരു അറയില്‍ ഒത്തുചേരുന്നു. അഴകിന്റെ റാണിയായ ഉണ്ണിയാടി അവിടെ ആസനസ്ഥയായിരിക്കുന്നു. കൂടുതല്‍ ബന്ധനസ്ഥരായി കിടക്കുന്ന കിളികള്‍ പാടുന്നു. മയിലുകള്‍ മതിമറന്നു നൃത്തം ചെയ്യുന്നു. യുവതികള്‍ തംബുരുമീട്ടി അവളെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ ആലപിക്കുന്നു. നായികയായ ഉണ്ണിയാടിയെ വര്‍ണ്ണിക്കുമ്പോള്‍ ദാമോദരന്‍ ഇത്തരത്തില്‍ കാല്‍പനികസൗന്ദര്യം ഓളം വെട്ടുന്ന ഒരന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.
…മണിപ്രവാളകൃതികളില്‍ പ്രത്യക്ഷപ്പെടുന്ന ഈ പ്രവണത അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നത് എ. ഡി 1500 ല്‍ രചിക്കപ്പെട്ട ചന്ദ്രോത്സവത്തിലാണ്. ഒരു മനോഹര ശൃംഗാരകാവ്യമായ ഇതിലെ ഇതിവൃത്തം അക്കാലത്തെ പ്രസിദ്ധ ദേവദാസിയായിരുന്ന ചിറ്റിലപ്പള്ളി നാട്ടിലെ മേദനീവെണ്ണിലാവ് നടത്തുന്ന ചന്ദ്രോത്സവത്തെക്കുറിച്ചുള് ളതാണ്. അന്നത്തെ പ്രധാനപ്പെട്ട നാട്ടുപ്രമാണിമാരും ജന്മിമാരും കവികളും എല്ലാം പങ്കെടുത്ത ഈ ഗംഭീരമഹോത്സവത്തിന്റെ രക്ഷാധികാരി മണക്കുളം രാജാവെന്നറിയപ്പെട്ടിരുന്ന ധനാഢ്യനായ ഒരു നാടുവാഴിയായിരുന്നു.
…ദേവദാസികള്‍ ക്ഷേത്രാങ്കണങ്ങളില്‍ അവതരിപ്പിക്കുന്നതിനുവേണ്ടി ചിട്ടപ്പെടുത്തിയെടുത്ത നൃത്തരൂപങ്ങള്‍പോലും പില്‍ക്കാലത്തു വിവിധ തലങ്ങളില്‍പ്പെട്ട ജനത്തിന്റെ വിലകുറഞ്ഞതും ആഭാസവുമായ രുചിക്കനുസരണമായി അശ്ലീലത്തിന്റെ സീമയില്‍ എത്തിച്ചേരുംവിധമുള്ള മാറ്റങ്ങള്‍ക്കു വിധേയമായി….
ആധുനിക പ്രവണതകള്‍
…അധഃപതിച്ച സാമൂഹികപ്രസ്ഥാനം എന്ന നിലയില്‍ ദേവദാസീ സമ്പ്രദായം ആധുനിക കാലത്ത് ഭരണാധികാരികളുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും ശ്രദ്ധയാകര്‍ഷിച്ചു. ക്ഷേത്രങ്ങളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ദേവദാസികള്‍ക്ക് ക്ഷേത്രത്തിനകത്ത് പാടുകയും ആടുകയും ചെയ്യേണ്ടിയിരുന്നതുകൂടാതെ ചില വിടുപണികളുമുണ്ടായിരുന്നു. രാജകുടുംബങ്ങള്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ അവരെ സ്വീകരിക്കേണ്ട ചുമതലയും ഇവര്‍ക്കായിരുന്നു. ഈ സമ്പ്രദായത്തിന് അതിന്റേതായ ദൂഷ്യവശങ്ങളുണ്ടായിരുന്നതുകൊണ് ട് ആധുനിക സമൂഹം ഇതിനെ കാലത്തിനുപറ്റാത്ത ഒരു കാര്യമായി കണക്കാക്കി. സേതുലക്ഷ്മി ഭായിയുടെ റീജണ്‍സി ഭരണകാലത്ത് (1924-1931) ഈ സമ്പ്രദായം (കുടിക്കാരി സമ്പ്രദായം) നിലനിന്നിരുന്ന തെക്കന്‍ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍നിന്ന് ഒരു രാജകീയ വിളംബരം മൂലം ഇത് അപ്രത്യക്ഷമായി..”